ആരാണ് ഈ ടീച്ചറമ്മ, മന്ത്രിയാകണമെങ്കില്‍ ഒരു ലാത്തിയൊക്കെ ശരീരത്തില്‍ കൊള്ളണമെന്ന് ജീ സുധാകരന്‍

ആലപ്പുഴ. സിപിഎം നേതാവ് കെകെ ശൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍. ആരാണ് ഈ ടീച്ചറമ്മ, അങ്ങനെയൊരമ്മ കേരളത്തില്‍ ഇല്ലല്ലോ ആരാണത് എന്നായിരുന്നു ജി സുധാകരന്റെ വാക്കുകള്‍. ആദ്യ പിണറായി വിജയന്‍ മന്ത്രിസഭയില്‍ ജി സുധാകരനും ശൈലജയും മന്ത്രിമാരായിരുന്നു. ഒരമ്മയ്ക്കും അങ്ങനെയാരും പേരിട്ടിട്ടില്ലെന്നും മന്ത്രിയാകാത്തതിന് വേദനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ പേര് പറഞ്ഞാല്‍ മതി ഒരു അമ്മയ്ക്കും അങ്ങനെ പേരിട്ടിട്ടില്ല. പ്രത്യേക വ്യക്തി മന്ത്രിയായില്ലെങ്കില്‍ വേദനിക്കേണ്ട കാര്യമില്ല. മന്ത്രിയാവേണ്ട ആരെല്ലാം കേരളത്തില്‍ മന്ത്രിയായിട്ടുണ്ട്. കഴിവുള്ള എത്ര പേര്‍ മന്ത്രിമാരാകാതെ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം ചോദിച്ചു. മന്ത്രിയാകണം എങ്കില്‍ പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെടണം. ഒരു എംഎല്‍എയുള്ള പാര്‍ട്ടിയില്‍ നിന്നും മന്ത്രിമാര്‍ ഉണ്ടാകും അതിനെക്കുറിച്ചല്ല സംസാരിക്കുന്നത്.

പാരമ്പര്യം ഉള്ള പാര്‍ട്ടിയില്‍ നിന്നും മന്ത്രിയാകണമെങ്കില്‍ കുറച്ച് പോരാടണം. ജനങ്ങളുടെ സ്‌നേഹം ആര്‍ജിക്കണം. അത്യാവശ്യം ഒരു ലാത്തിയൊക്കെ ശരീരത്തില്‍ കൊള്ളണമെന്നും സഹാനുഭൂതിയല്ല മന്ത്രിസ്ഥാനം എന്നും ജി സുധാകരന്‍.