ഫേസ്ബുക്ക് കാമുകനൊപ്പം ഭാര്യ ഒളിച്ചോടി, മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി, അനാഥരായത് രണ്ട് കുരുന്നുകള്‍

പെരിയ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ഭാര്യ ഒളിച്ചോടിയതിന് പിന്നാലെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ഭര്‍ത്താവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിയ മുത്തനടുക്കം അരങ്ങനടുക്കത്തെ പെയിന്റിംഗ് തൊഴിലാളിയായ വിനോദ് ആണ് മരിച്ചത്. 33 വയസായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് വിനോദിനെ കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പാണ് വിനോദിന്റെ ഭാര്യ നളിനി കാണാതാകുന്നത്. ബേക്കല്‍ പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പയ്യന്നൂര്‍ സ്വദേശിയായ യുവാവിന് ഒപ്പം ഒളിച്ചോടിയതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ വിനോദ് ബേക്കല്‍ സ്റ്റേഷനില്‍ ചെന്നിരുന്നു. ഉച്ചവരെ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നിട്ടും നൡി എത്താത്തതിനെതുടര്‍ന്ന് വിനോദ് വീട്ടിലേക്ക് തന്നെ തിരിച്ചുപോയി. ഇതിനിടയില്‍ ഭാര്യയെ ഫോണില്‍ വിളിച്ചപ്പോള്‍ എനിക്ക് നിങ്ങളെ വേണ്ടെന്നും എന്നെ കുറിച്ച് അന്വേഷിക്കേണ്ടന്നും യുവതി വിനോദിനോട് പറഞ്ഞിരുന്നുവെന്നാണ് വിവരം.

ഈ മാനസിക വിഷമത്തെ തുടര്‍ന്നാണ് വിനോദ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വൈകുന്നേരം വീട്ടുകാരാണ് വിനോദിനെ വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ടെത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഇതിനിടെ നാലുമണിയോടെ പോലീസ് സ്റ്റേഷനിലെത്തിയ യുവതി താന്‍ കാമുകന്റെ കൂടെ പോകാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുകയും ചെയ്തിരുന്നു. കേസ് റെജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ നളിനി കാമുകനോടൊപ്പം പോയി. ദമ്പതികള്‍ക്ക് 10 വയസുള്ള ആണ്‍കുട്ടിയും മൂന്ന് വയസുള്ള പെണ്‍കുട്ടിയുമുണ്ട്.