സോഷ്യൽ മീഡിയയിലൂടെ പരിച‌യപ്പെട്ട 13കാരിയെ പീഡിപ്പിച്ചു, യുവാക്കൾ അറസ്റ്റിൽ

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പൊലീസിൽ പിടിയിൽ. വീഡിയോ ​ഗെയിമാ‌യ ഫ്രീഫയറിലൂടെ‌യും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് യുവാക്കൾ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ബാലരാമപുരം ആർ സി സ്ട്രീറ്റിൽ തോട്ടത്തുവിളാകം സ്വദേശി ജീവൻ(20), കരിയ്ക്കകം സ്വദേശി ഷാൻരാജ്(22) എന്നിവരെയാണ് കോവളം അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന ഈ മാസം 15 ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പൊലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി.

ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ഒരുവർഷമായി യുവാക്കൾ പീഡിപ്പിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചു. നേരത്തെയും പെൺകുട്ടി വീടുവിട്ടിരുന്നു. ജീവൻ ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരറിയാതെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. ഷാൻരാജ് ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഈ മാസം ഒൻപതാം തീയതി കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കൂട്ടുകാരിയുടെ വീട്ടിലെത്തിച്ച് മുങ്ങുകയായിരുന്നു. ഒരാഴ്ച്ചയോളം ഷാൻരാജ് പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴിനൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.