യുവജന കമ്മീഷൻ: കൊള്ളയടി കമ്മീഷൻ, യുവാക്കൾക്ക് എന്ത് ചെയ്തു – കെ സുരേന്ദ്രൻ

തിരുവനന്തപുരം. കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്നും കൊള്ളയടിക്കുന്ന ആളുകളായി യുവജന കമ്മീഷൻ മാറിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. യുവജന കമ്മീഷൻ യുവാക്കൾക്കായി എന്താണ് ചെയ്തിട്ടുള്ളതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. ഖജനാവ് കാലിയായിട്ടും ധൂർത്തും കൊള്ളയും അവസാനിപ്പിക്കാൻ ഈ സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്പളമെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

‘സാധാരണക്കാരന്റെ ചില്ലിക്കാശ് തിന്നു തടിച്ചു കൊഴുക്കുന്ന വെറും അഴിമതിക്കാരായി മാറിയിരിക്കുകയാണ് ഈ കമ്മീഷനുകളെല്ലാം. ശമ്പളം കൊടുക്കാനും പെൻഷൻ കൊടുക്കാനും കാശില്ല, പൊലീസ് ജീപ്പിൽ പെട്രോൾ അടിക്കാൻ പോലും കാശില്ല. ഖജനാവ് കാലിയായിട്ടും ധൂർത്തും കൊള്ളയും അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയ്യാറാകുന്നില്ല എന്നതിന്റെ തെളിവാണ് യുവജന കമ്മീഷന് കൊടുക്കുന്ന അധിക ശമ്പളം’- കെ.സുരേന്ദ്രന്‍ പറഞ്ഞു.

യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ഉയർത്തിയത്. സിപിഎം സംസ്ഥാന സമിതി അംഗം ചിന്താ ജെറോമാണ് നിലവിലെ സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ. 2016ൽ ചുമതല ഏറ്റെടുക്കുമ്പോൾ ശമ്പളം 50,000 രൂപയായിരുന്നു. ഇത് 2018 ൽ ഒരു ലക്ഷമാക്കി. 2017 ലെ ശമ്പളത്തിനാണ് സര്‍ക്കാര്‍ മുൻകാല പ്രാബല്യം അനുവദിച്ചിട്ടുള്ളത്.