കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച 14 പേർ അറസ്റ്റിലായി.

തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങൾ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവങ്ങളിൽ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ ഓപ്പറേഷൻ പി. ഹണ്ടിൽ 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൊത്തം 66 കേസുകള്‍ രജിസ്റ്റർ ചെയ്തു. മൊബൈൽ ഫോണും ലാപ് ടോപ്പും ഉള്‍പ്പെടെ 279 തൊണ്ടി മുതലുകളും പൊലീസ് റെയ്‌ഡിൽ കണ്ടെത്തിയിട്ടുണ്ട്.

ഇൻെറർപോളിൻെറ സഹകരണത്തോടെയാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി പൊലീസ് ഓപ്പറേഷൻ പി.ഹണ്ട് നടത്തി വരുന്നത്. നവമാധ്യമങ്ങള്‍ വഴി കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നവരാണ് പിടിയിലായവർ. പരിശോധനയിൽ കോട്ടയം ജില്ലയിൽ നിന്ന് മാത്രം 35 മൊബൈൽ ഫോണുകളും, ഒരു ലാപ്‌ ടോപ്പും, മറ്റ് അനുബന്ധ ഉപകരണങ്ങളും പിടികൂടി

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും, പ്രചരിപ്പിക്കുകയും, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിൽ സൂക്ഷിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സൈബർ ഡോം, സൈബർ സെൽ, സൈബർ പോലീസ് സ്റ്റേഷൻ, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.