15കാരിയെ അന്യസംസ്ഥാന തൊഴിലാളി പ്രണയം നടിച്ച് കടത്തിയ സംഭവം, പദ്ധതിയിട്ടത് ബംഗ്ലാദേശിലേക്ക് കടത്താൻ

തൊടുപുഴ: അന്യസംസ്ഥാന തൊഴിലാളി പ്രണയം നടിച്ച് 15കാരിയെ ബംഗാളിലേയ്ക്ക് കടത്തിയ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ഈ മാസം 23നാണ് വെങ്ങല്ലൂരുനിന്നും പെൺകുട്ടിയെ കാണാതായത്. ചെറിയ പരിചയം മുതലാക്കി കുട്ടിയെ പ്രണം നടിച്ച് പ്രലോഭിപ്പിച്ചാണ് കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള പ്രദേശത്താണ് പ്രതിയുടെ വീട്.

ബംഗ്ലാദേശിൽ ഇയാളുടെ സഹോദരിക്ക് സ്വന്തമായി വീടുമുണ്ട്. 15കാരിയെ അവിടേക്ക് കടത്താനുള്ള നീക്കമുണ്ടായിരുന്നു. ബംഗാളിലേയ്‌ക്ക് കടത്താൻ സഹായം നൽകിയവരെ കണ്ടെത്തിയാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂവെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

പശ്ചിമ ബംഗാൾ മുർഷിദാബാദ് ഡോംകാലിൽ നിന്നാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. തുടർന്ന് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ ഡോംകാൽ സ്വദേശി സുഹൈൽ ഷെയ്ഖിനെ (23) തൊടുപുഴ പോലീസ് പിടികൂടി. പെൺകുട്ടിയെ പ്രതിയുടെ ബന്ധുവീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.