പെൺകുട്ടി കാമുകന് അയച്ച ചിത്രം വീണ്ടെടുക്കാൻ ഹാക്കറെ സമീപിച്ചു, ദൃശങ്ങൾ കൈക്കലാക്കി പണം തട്ടി യുവാവ് , സംഭവം കോട്ടയത്ത്

കോട്ടയം : കാമുകന് അയച്ചുനൽകിയ ചിത്രങ്ങൾ തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടിയെ വിദ്യാർഥിനി പുലിവാലുപിടിച്ചു. കോട്ടയത്താണ് സംഭവം. പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. പറവൂർ നോർത്ത് കുത്തിയതോട് ചെറുകടപ്പറമ്പിൽ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കൽ പുതുപ്പറമ്പിൽ വീട്ടിൽ ഇഷാം നജീബിനെ (22) ഏറ്റുമാനൂർ പോലീസ് ഇൻസ്പെക്ടർ പ്രസാദ് ഏബ്രഹാം വർഗീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടി യുവാവുമായി പ്രണയത്തിലായിരുന്നപ്പോൾ ചിത്രങ്ങൾ അയച്ചുനൽകിയിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാർഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണിൽ നഗ്നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങൾ ഫോണിൽനിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാർഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങൾ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാൻ പുതിയ നഗ്നചിത്രങ്ങൾ അയച്ചുനൽകാനും ആവശ്യപ്പെട്ടു. പെൺകുട്ടി ഇതിന് വിസമ്മതിച്ചു

പിന്നാലെ പെൺകുട്ടി വിവരം കൂട്ടുകാരിയെ അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. ചിത്രങ്ങൾ തിരിച്ചെടുത്തുനൽകാമെന്ന് പുതിയ ഹാക്കർ ഉറപ്പുനൽകി. ചിത്രങ്ങൾ വീണ്ടെടുത്തെന്നും താരതമ്യംചെയ്യാൻ വിദ്യാർഥിനിയോട് നഗ്നചിത്രങ്ങൾ അയച്ചു നൽകാനും പറഞ്ഞു. പെൺകുട്ടി തന്റെ നഗ്നചിത്രങ്ങൾ ഹാക്കർക്ക് അയച്ചുകൊടുത്തു.

ഇതിന് പിന്നാലെ ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കാൽലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഭയന്ന പെൺകുട്ടി കൂട്ടുകാരിയുടെ മാല പണയംവെച്ച് 20,000 രൂപ നൽകി. എന്നിട്ടും ഹാക്കർ ഭീഷണി തുടർന്ന്. ഇതോടെ പെൺകുട്ടി പോലീസിനെ സമീപിക്കുകയായിരുന്നു.