പത്തനംതിട്ട : കാപ്പ ചുമത്തിയ പ്രതിയുടെ വീടിന് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു. പത്തനംതിട്ട ഏനാദിമംഗലത്ത്, ഒഴിവുപാറ സ്വദേശി സൂര്യലാലിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അമ്മ സുജാത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം അർധരാത്രിയിലാണ് സൂര്യലാലിന്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുജാതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ സുജാത മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരണപ്പെട്ട സുജാതയുടെ മക്കളായ സൂര്യലാലും സഹോദരൻ ചന്ദ്രലാലും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇവരുമായി വൈരാഗ്യമുള്ളവരാണ് അക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അതേസമയം കുപ്രസിദ്ധ ഗുണ്ട പുത്തന്‍പാലം രാജേഷ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് ആംബുലന്‍സ് ഡ്രൈവറെ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതികളായ ഇവരോട് 21ന് മുൻപ് കീഴടങ്ങാൻ ഹൈകോടതി നിർദേശിച്ചിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.