സിദ്ധാർത്ഥിന്റെ മരണം, സസ്‌പെൻഷൻ ഒഴിവാക്കിയ 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകൻ, മുൻ വിസി സംരക്ഷിക്കാൻ ശ്രമിച്ചു

വയനാട്: എസ്എഫ്ഐയുടെ ക്രൂരതകളിൽ മനംനൊന്ത് ജീവനൊടുക്കിയ സിദ്ധാർത്ഥിന്റെ മരണത്തിൽ സസ്‌പെൻഷൻ ഒഴിവാക്കിയ 33 വിദ്യാർത്ഥികളിലൊരാൾ ഇടത് സംഘടനാ നേതാവിന്റെ മകൻ. സിദ്ധാർത്ഥിനെ മർദ്ദിക്കുമ്പോൾ ഈ വിദ്യാർത്ഥിയും അവിടെ ഉണ്ടായിരുന്നതായി അസി. വാർഡൻ റിപ്പോർട്ട് നൽകിയിരുന്നു. മുൻ വിസി സസ്‌പെൻഷൻ ഒഴിവാക്കിയത്തിന് പിന്നിൽ മറ്റ് കാരണങ്ങൾ ഉണ്ടെന്ന് മുന്നെ തന്നെ ആരോപണം ഉയർന്നിരുന്നു.

ഇടത് സംഘടനാ നേതാവായ ഷീബയുടെ മകനെ സംരക്ഷിക്കാനാണ് മുൻ വിസി ശ്രമിച്ചതെന്നാണ് ഉയർന്നു വരുന്ന ആരോപണം. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്‌ക്ക് ഇരയാക്കിയ സംഭവത്തിൽ 90 വിദ്യാർത്ഥികളെയായിരുന്നു ആന്റി- റാഗിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സസ്‌പെൻഡ് ചെയ്തത്. ഇതിൽ
33 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ ആണ് വിസി ഇടപെട്ട് പിൻവലിച്ചത്.

പിന്നീട് തനിക്ക് തെറ്റ് പറ്റിയതാണെന്നും സംഘടനാ നേതാവിന്റെ മകൻ ആൾക്കൂട്ട വിചാരണക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി അസി. വാർഡൻ വീണ്ടും മറ്റൊരു റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ ഒഴിവാക്കിയ വിദ്യാർത്ഥികളുടെ കൂട്ടത്തിൽ ഇടത് സംഘടനാ നേതാവിന്റെ മകനെയും ഉൾപ്പെടുത്തിയത്. ഇതാണ് ഇപ്പോൾചർച്ചയാകുന്നത്. സംഭവത്തിൽ സിദ്ധാർത്ഥന്റെ പിതാവ് പരാതിപ്പെട്ടതിനെ പിന്നാലെ സംഭവത്തിൽ ഗവർണർ ഇടപെടുകയും സസ്‌പെൻഷൻ ഒഴിവാക്കിയ നടപടി റദ്ദാക്കുകയുമായിരുന്നു.