2500 രൂപ തട്ടിയ കൃഷി ഓഫിസർക്ക് ഇനി 3 വർഷം അകത്ത് കിടക്കാം, 20,000 രൂപ പിഴയും

മൂവാറ്റുപുഴ : 2500 രൂപ തട്ടിയെടുത്തെന്ന കേസിൽ ഇടുക്കി കാന്തല്ലൂർ കൃഷി ഓഫിസറായിരുന്ന മൂന്നാർ ജനറൽ ഹോസ്പിറ്റൽ ക്വാർട്ടേഴ്സിൽ പി. പളനിക്കു 3 വർഷം തടവും 20000 രൂപ പിഴയും വിജിലൻസ് കോടതി വിധിച്ചു. കരിമ്പ് കൃഷിക്കുള്ള വിത്തു വിതരണ രേഖകളിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. 5 കർഷകർക്കു കരിമ്പിൻ വിത്തു നൽകുന്നതിൽ ക്രമക്കേടു നടത്തി 2500 രൂപ തട്ടുകയായിരുന്നു.

പ്രതിയായ ഓഫീസർക്കെതിരെ അഴിമതി നിരോധന വകുപ്പു പ്രകാരം മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി എൻ.വി. രാജുവാണു ശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയായി വിജിലൻസ് ഉൾപ്പെടുത്തിയിരുന്ന സീനിയർ അഗ്രികൾചറൽ അസിസ്റ്റന്റ് കെ. ഐസക്കിനെ കോടതി വിട്ടയച്ചു. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി

ഇടുക്കി വിജിലൻസ് ഡിവൈഎസ്പി കെ.വി. ജോസഫ് റജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് ഇൻസ്പെക്ടർമാരായ എ.സി. ജോസഫ്, ജിൽസൺ മാത്യു എന്നിവരാണ് അന്വേഷണം നടത്തിയത്. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി പി.ടി. കൃഷ്ണൻകുട്ടിയാണു കുറ്റപത്രം സമർപ്പിച്ചത്. പി. പളനിയെ കരിമ്പുകൃഷിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തതിന്റെ പേരിൽ നേരത്തെയും വിജിലൻസ് കോടതി ശിക്ഷിച്ചിരുന്നു.