സംസ്ഥാനത്ത് 70.35 % പോളിങ് , അര്‍ധരാത്രി വരെ നീണ്ട് വോട്ടിങ്, അവസാനിച്ചത് രാത്രി 11.47-ന്

കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലങ്ങളിൽ രാവിലെമുതൽ കനത്തപോളിങ്ങാണ് രേഖപ്പെടുത്തിയത്. കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ 73.76 ശതമാനം പേരും വടകര മണ്ഡലത്തിൽ 74.90 ശതമാനംപേരും വോട്ട് രേഖപ്പെടുത്തി. രാത്രി വൈകിയും വോട്ടർമാരുടെ നീണ്ടനിരയായിരുന്നു ബൂത്തുകളിൽ. പല ബൂത്തുകളിലും വോട്ടെടുപ്പ് അവസാനിക്കേണ്ട ആറുമണിയും കഴിഞ്ഞ് പോളിങ് രാത്രി വൈകുംവരെ നീണ്ടു. വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വ്യാപകമായി വോട്ടെടുപ്പ് വൈകിയത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും വിധിയെഴുതി കേരളം. നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. അന്തിമ കണക്കു വരുമ്പോൾ ഇത് ഉയരുമെന്നാണ് പ്രതീക്ഷ.

ഏറ്റവും കൂടുതൽ പോളിങ് കണ്ണൂരിലാണ്(75.74%). ഏറ്റവും കുറവ് പത്തനംതിട്ടയി(63.35%)ലുമാണ്. പതിനൊന്ന് മണ്ഡലങ്ങളിൽ പോളിങ് ശതമാനം 70 കടന്നു. തിരുവനന്തപുരം 66.43%, ആറ്റിങ്ങൽ 69.40%, കൊല്ലം 67.92%, പത്തനംതിട്ട 63.65%, മാവേലിക്കര 65.88%, ആലപ്പുഴ 74.37%, കോട്ടയം 65.59%, ഇടുക്കി 66.39%, എറണാകുളം 68.10%, ചാലക്കുടി 71.68%, തൃശൂർ 72.11%, പാലക്കാട് 72.68%, ആലത്തൂർ 72.66%, പൊന്നാനി 67.93%, മലപ്പുറം 71.68%, കോഴിക്കോട് 73.34 %, വയനാട് 72.85%, വടകര 73.36%, കണ്ണൂർ 75.74%, കാസർഗോഡ് 74.28% എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം.