വാഹനങ്ങളുടെ ഓരോ രൂപമാറ്റത്തിനും10000 രൂപ വീതം പിഴ​

തിരുവനന്തപുരം. വാഹനങ്ങളിലെ വേഗപ്പൂട്ടിൽ മാറ്റം വരുത്തിയാൽ വാഹന ഉടമകൾക്ക് മാത്രമല്ല,​ അതിന് സഹായം ചെയ്യുന്ന ഡീലർമാർക്കും വർക്ക്ഷോപ്പ് ഉടമകൾക്കുമെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി ആന്റണി രാജു. സംസ്ഥാനത്ത് പരിശോധനകൾ ശക്തമാക്കുമെന്നും നിയമവിരുദ്ധമായ വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആന്റണി രാജുവിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ 86 ആർ.ടി ഓഫീസുകളുടെ പരിധിയിൽ വരുന്ന ടൂറിസ്റ്റ് ബസ്, സ്വകാര്യ ബസുകൾ എന്നിവയുടെ എണ്ണം നിശ്ചയിച്ചശേഷം ഓരോ ഓഫീസിന് കീഴിലും വരുന്ന ഉദ്യോഗസ്ഥർക്ക് നിശ്ചിതബസുകളുടെ ചുമതല നൽകും. ബസുകളിൽ ക്രമക്കേട് എന്തെങ്കിലും കണ്ടെത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനും ഉത്തരവാദിയായിരിക്കും. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. ഇത് കണ്ടെത്താൻ സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന്റെ സഹായത്തോടെ ചൊവ്വാഴ്ച മുതൽ പരിശോധന തുടങ്ങും – മന്ത്രി പറഞ്ഞു.

കളർ കോഡ് ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. അനധികൃതരൂപമാറ്റം ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപയായി വർധിപ്പിക്കും. അഡീഷണൽ ഹോൺ ഫിറ്റ് ചെയ്താൽ ഓരോ രൂപമാറ്റത്തിനും പതിനായിരം രൂപ വിതം ഈടാക്കും. ജി.പി.എസ് ഘടിപ്പിക്കാത്ത പൊതുവാഹനങ്ങളുടെ സി.എഫ് കാൻസൽചെയ്യും. എല്ലാ വാഹനങ്ങളിലും ജി.പി.എസ് നിർബന്ധമാക്കുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.