‘മാസ്റ്റര്‍’ റിലീസിന് മുമ്പ് തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട് വിജയ്; തീയേറ്ററുകളില്‍ ഇപ്പോഴുളള നിയന്ത്രണങ്ങള്‍ ഒഴിവാക്കണം

ചെന്നൈ: സംസ്ഥാനത്തെ തീയേറ്ററുകള്‍ക്ക് പൂര്‍ണ പ്രവേശനാനുമതി ആവശ്യപ്പെട്ട് നടന്‍ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ സന്ദര്‍ശിച്ചു. തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ ഇപ്പോഴുളള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും നൂറ് ശതമാനം ആളുകളെയും പ്രവേശിപ്പിക്കണം എന്നുമാണ് വിജയ്യുടെ ആവശ്യം. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. തന്റെ പുതിയ ചിത്രമായ മാസ്റ്റര്‍ റിലീസ് ചെയ്യാനിരിക്കെയാണ് വിജയ് മുഖ്യമന്ത്രിയെ കണ്ടത്. അതേസമയം, കൂടിക്കാഴ്ചയെപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ താരമോ തയ്യാറായിട്ടില്ല. പൊങ്കല്‍ റിലീസായിട്ടാണ് മാസ്റ്റര്‍ അണിയറയില്‍ ഒരുങ്ങുന്നത്.

ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്. വിജയ് ജെ ഡി എന്ന കോളേജ് അദ്ധ്യാപകനായാണ് ചിത്രത്തില്‍ എത്തുന്നത്. വിജയ് സേതുപതിയും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാളവിക മോഹനാണ് ചിത്രത്തിലെ നായിക. മാസ്റ്ററിന്റെ ഹിന്ദി പതിപ്പ് ഇന്ത്യയിലാകെ റിലീസ് ചെയ്യുമെന്നാണ് വിവരം. ‘വിജയ് ദി മാസ്റ്റര്‍’ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായിട്ടുണ്ട്.