എകെജി സെന്റര്‍ ആക്രമണക്കേസ്; രണ്ട് പേരെക്കൂടി പ്രതിചേര്‍ത്തു

തിരുവനന്തപുരം. എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൂടി പ്രതിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്‍, ആറ്റിപ്രയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ടി നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് ഇവരെ പ്രതിചേര്‍ത്തിരിക്കുന്ന്. രണ്ട് പേരും ഒളിവിലാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

എകെജി സെന്റര്‍ ആക്രമണത്തിന് ഉപയോഗിച്ച സ്‌കൂട്ടര്‍ സുഹൈല്‍ ഷാജഹാന്റെ ഡ്രൈവറുടെതാണ്. ആക്രമണം നടത്തുവാന്‍ പ്രതി ജിതിന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ എത്തിച്ചത് സുഹൃത്തായ നവ്യയാണെന്നാണ് പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം ഗൗരീശപട്ടത്തെത്തിയ ജിതിന്‍ സ്‌കൂട്ടര്‍ നവ്യയ്ക്ക് നല്‍കി. കഴക്കൂട്ടത്തേക്ക് സ്‌കൂട്ടര്‍ ഓടിച്ച് പോയത് നവ്യയാണ്.

ജിതിന്‍ കാറിലാണ് പോയത്. സ്‌കൂട്ടര്‍ കഴക്കൂട്ടത്ത് നിന്ന് പിന്നീട് ക്രൈംബ്രാഞ്ച് കണ്ടെത്തി. സുഹൈല്‍ ഷാജഹാന്‍ വിദേശത്തേക്ക് കടന്നതായി ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്. ജൂണ്‍ 30 രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിന് സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്.