ആളൂർ കേസ്; ഇരയായ യുവതിയുടെ മാെഴി ഇന്ന് രേഖപ്പെടുത്തും

ആളൂരിൽ ഒളിംപ്യൻ മയൂഖ ജോണിയുടെ സുഹൃത്തിനെ ബലാത്സംഗം ചെയ്ത കേസിൽ ഇരയായ യുവതിയുടെ മാെഴി പ്രത്യേക അന്വേഷണ സംഘ൦ ഇന്ന് രേഖപ്പെടുത്തും. സുഹൃത്തിന്റെ പീഡന കേസ് വനിത കമ്മീഷൻ മുൻ അധ്യക്ഷയും പൊലീസും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി മയൂഖ ജോണി രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസന്വേഷണം ജില്ല ക്രൈം ബ്രാഞ്ചിന് കെെമാറിയത്. തൃശൂർ റൂറൽ എസ് പി പൂങ്കുഴലി വേണ്ട പിന്തുണ നൽകുന്നില്ലെന്നും മയൂഖ ആരോപിച്ചിരുന്നു.

അതേസമയം ബലാത്സംഗക്കേസും മയൂഖ ജോണിയുടെ ആരോപണങ്ങളും കെട്ടിച്ചമച്ചതാണെന്നും എംപറർ ഇമ്മാനുവൽ പ്രസ്ഥാനത്തിൽ നിന്ന് പുറത്തു വന്നവർ വേട്ടയാടപെടുന്നുവെന്നും ചൂണ്ടികാണിച്ച് ആരോപണ വിധേയനായ ചുങ്കത്ത് ജോൺസന്റെ സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ സഭാതർക്കത്തിൻറെ പേരിൽ ഒരു പെണ്ണും പീഡന പരാതി ഉന്നയിക്കില്ലെന്നാണ് മയൂഖയുടെ മറുപടി. ആരോപണങ്ങൾ തള്ളിയ മയൂഖ ജോണി പ്രതിക്ക് വലിയ സ്വാധീനമെന്നതിൻറെ തെളിവാണ് സുഹൃത്തുക്കളുടെ വാർത്താസമ്മേളനമെന്നും തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ലെന്നും പറഞ്ഞു.