ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗുരുതരവീഴ്ച: കൊവിഡ് രോഗിയെ രാത്രിയില്‍ ഒറ്റയ്ക്ക് അയച്ചു

ആറന്മുളയില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തില്‍ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനം. രാത്രിയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സില്‍ ഒറ്റയ്ക്ക് കയറ്റിവിട്ടു. ഒരു ആരോഗ്യപ്രവര്‍ത്തകയെ പോലും അയച്ചില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

പുലര്‍ച്ചെ ഒരു മണിയോടെയാണ് പീഡനം നടന്നത്. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലാണ് പിടിയിലായത്. യാത്രാമധ്യേ ആറന്മുള്ള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയാകുന്നത്.

പീഡനവിവരം ആരെയും അറിയിക്കരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ സംസാരം പെണ്‍കുട്ടി ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. കൊവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാ കേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെയും ക്വാറന്റീനില്‍ ആക്കിയിട്ടുണ്ട്.