അഞ്ച് തവണ എനിക്കുനേരെ വധശ്രമം നടന്നിട്ടുണ്ട്, അന്ന് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോള്‍, ഗവർണർ

തൊടുപുഴ∙ ‘‘കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമ്പോൾ വെറും 35–ാം വയസ്സ് മാത്രമാണുണ്ടായിരുന്നത്. മുൻപ് ഇതിലും വലിയ ഭീഷണികൾ നേരിട്ടുണ്ട്. അഞ്ച് തവണ എനിക്കു നേരം വധശ്രമമുണ്ടായി. അതുകൊണ്ടു തന്നെ ഒട്ടും ഭയമില്ലായെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന ‘കാരുണ്യം’ വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.

1985, 86, 87 കാലഘട്ടങ്ങളിലാണ് യഥാർഥത്തിലുള്ള ഭീഷണി നേരിട്ടത്. അഞ്ച് തവണ എനിക്കു നേരം വധശ്രമമുണ്ടായി. 1990ൽ നടന്ന ശ്രമം ഒരു പരിധിവരെ വിജയിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ട് അടിയേറ്റ് തലയ്ക്ക് പരുക്കേറ്റു. ഇപ്പോൾ ഭീഷണിയുണ്ടോ എന്ന് ചോദിക്കുമ്പോൾ പറയാനുള്ളത്, 35–ാം വയസ്സിൽ തോന്നാത്തത് 72–ാം വയസ്സിൽ തോന്നുമോ എന്നാണ്. എന്റെ പ്രായം ആയുർദൈർഘ്യത്തിന്റെ ദേശീയ ശരാശരി പിന്നിട്ടു. അധികമായി കിട്ടുന്ന സമയത്താണ് ജീവിക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടും ഭയമില്ല.’’– ഗവർണർ പറഞ്ഞു. ഇടുക്കിയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയതിന്റെ കാരണം തനിക്ക് അറിയില്ലെന്നും അധികാരത്തിന് മുകളിലാണ് നിയമമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

തൊടുപുഴയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായി പ്രതിഷേധിക്കുന്നു.
പരിപാടിക്കു ശേഷം മടങ്ങിയ ഗവർണർ, ഇടയ്ക്കുവച്ചു വാഹനത്തിൽനിന്നു പുറത്തിറങ്ങി കുട്ടികളെ ചേര്‍ത്തുപിടിച്ചു.. ഒരു മിനിറ്റിലേറെ റോഡിലൂടെ നടന്നു. വിവിധ സ്ഥലങ്ങളിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തർ കരിങ്കൊടി കാണിച്ചു.