കോഴിക്കോട് പലചരക്ക് കട കുത്തി തുറന്ന് മോഷണം, പണം കവർന്നു

കോഴിക്കോട്: പലചരക്ക് കട കുത്തി തുറന്ന് 30,000 രൂപ കവർന്നു. വെറ്റിലപ്പാറ സ്വദേശി കൊമ്മേരി മുജീബിന്റെ കടയാണ് മോഷ്ടാക്കൾ കുത്തിത്തുറന്ന് കവർച്ച നടത്തിയത്. കഴിഞ്ഞ രാത്രിയായിരുന്നു സംഭവം. രാത്രി 11 മണിയോടെ മുജീബ് കടയടച്ച് വീട്ടിലേക്ക് മടങ്ങി.

അടുത്ത ദിവസം രാവിലെ പതിവുപോലെ കട തുറക്കാൻ എത്തിയപ്പോഴാണ് ഒരു ഷട്ടറിന്റെ പൂട്ട് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സംശയം തോന്നി കടയിലെ മേശ പരിശോധിച്ചതോടെയാണ് ഇവിടെ സൂക്ഷിച്ചിരുന്ന പണം മോഷണം പോയതായി വ്യക്തമായത്. സംഭവത്തിൽ മുക്കം പോലീസിൽ പരാതി നൽകി.

അതേസമയം, തമിഴ്‌നാട്ടിൽ 19-കാരിയെ തീയിട്ട് കൊലപ്പെടുത്തിയ പിതാവും നാല് ബന്ധുക്കളും പിടിയിൽ. തഞ്ചാവൂർ സ്വദേശി ഐശ്വര്യയാണ് കൊല്ലപ്പെട്ടത്. ദളിത് യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ ഐശ്വര്യയെ പിതാവും ബന്ധുക്കളും ചേർന്ന് തീകൊളുത്തി കൊല്ലുകയായിരുന്നു.

സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ‍ിസംബർ 31നാണ് നവീനും ഐശ്വര്യയും വിവാഹിതരായത്. വിവാ​ഹത്തിന് ശേഷം തിരുപ്പൂരിലെ വീരപാണ്ടിയിൽ ഇരുവരും വീട് വാടകക്കെടുത്ത് താമസിച്ചുവരികയായിരുന്നു. തിരുപ്പൂരിലെ വസ്ത്രനിർമാണ കമ്പനിയിലെ ജീവനക്കാരനാണ് നവീൻ.

മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിൽ പെരുമാൾ പൊലീസ് സ്റ്റേഷനിൽ യുവതിയെ വിളിച്ചുവരുത്തിയിരുന്നു. നവീൻ പൊലീസിനെ സമീപിച്ചപ്പോൾ ഐശ്വര്യയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്നാണ് മറുപടി നൽകിയത്. അടുത്തദിവസം നവീൻ അറിയുന്നത് ഐശ്വര്യ പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയാണ്.

തുടർന്ന് കുടുംബത്തിനെതിരെ പൊലീസീൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അച്ഛനും നാല് ബന്ധുക്കളും ചേർന്ന് ഐശ്വര്യയെ ചുട്ടുകൊന്നതായി കണ്ടെത്തിയത്.