മുപ്പതുകളിലെ ഗര്‍ഭധാരണം ഭയങ്കര പ്രശ്നമാണ്, അശ്വതി ശ്രീകാന്ത് പറയുന്നു

രണ്ടാമതും അമ്മയായതിന്റെ സന്തോഷത്തിലാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ഇളയമകന്‍ കമലയ്ക്ക് അടുത്തിടെയാണ് താരവും കുടുംബവും ചോറൂണ് നടത്തിയത്. സോഷ്യല്‍ മീഡിയകളിലൂടെ നടി തന്നെ ഇക്കാര്യം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ തന്റെ പ്രസവത്തെ കുറിച്ചും ആ കാലഘട്ടത്തില്‍ താനടക്കമുള്ള സ്ത്രീകള്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ചും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

നിങ്ങള്‍ മാത്രമാണോ ഈ ലോകത്ത് പ്രസവിച്ച ഏക സ്ത്രീയെന്നും പിന്നെ എന്തിനാണ് ഇതൊക്കെ കൊട്ടിഘോഷിച്ച് നടക്കുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ് നടി നല്‍കിയത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് ഞാന്‍. 26-ാമത്തെ വയസിലാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞതോടെ ആദ്യത്തെ കുഞ്ഞിനെ ഞാന്‍ ഗര്‍ഭം ധരിച്ചു. കല്യാണം കഴിഞ്ഞ ഉടനെ ചില സോഷ്യല്‍ പ്രഷര്‍ എനിക്ക് കിട്ടിയിരുന്നു. ഫാമിലി പ്ലാനിങ് ഒന്നും വേണ്ട. അതൊക്കെ പ്രശ്നമാവും. വേഗം കുഞ്ഞിനെ കുറിച്ച് നോക്കിക്കോ എന്നാണ് പലരും പറഞ്ഞത്. മുപ്പതുകളിലെ ഗര്‍ഭധാരണം ഭയങ്കര പ്രശ്നമാണ്. അതുകൊണ്ട് ഇപ്പോള്‍ തന്നെ കുഞ്ഞിനെ വേണം എന്നാണ് ഏറ്റവും പ്രിയപ്പെട്ടവര്‍ പറഞ്ഞ് തന്നത്. അത് സ്വീകരിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഒരു കുഞ്ഞിനെ നോക്കാന്‍ പണവും മറ്റ് കാര്യങ്ങളുമൊക്കെ വേണമെന്ന് ആരും പറഞ്ഞ് തന്നില്ല.

ആദ്യ വിവാഹവാര്‍ഷികം കഴിഞ്ഞ് തൊട്ടടുത്ത മാസം കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നു. അടുത്ത ദിവസം രാത്രി കുഞ്ഞ് നിര്‍ത്താതെ കരഞ്ഞ് തുടങ്ങിയപ്പോഴാണ് മാതൃത്വം അത്ര എളുപ്പമല്ലെന്ന് എനിക്ക് മനസിലായത്. അതുവരെ വാള്‍പ്പേപ്പറിലും മറ്റുമൊക്കെ കണ്ട ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖം മാത്രമേ എന്റെ മനസില്‍ ഉണ്ടായിരുന്നുള്ളു. പ്രസവത്തിന് ശേഷം മൂന്നര വര്‍ഷത്തോളം ഞാനടക്കമുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ പോയത് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ അടക്കമുള്ള അവസ്ഥകളിലൂടെയാണ്.

ആദ്യമൊക്കെ ഞാന്‍ വെറുതേ കരയുകയും കുഞ്ഞുമായി അടുക്കാന്‍ പറ്റാതെയും ആയി. കുഞ്ഞിനെ ഭര്‍ത്താവിന് ഏല്‍പ്പിച്ചിട്ട് എങ്ങോട്ടെങ്കിലും ഇറങ്ങി ഓടാന്‍ എനിക്ക് തോന്നി. മുലപ്പാലുണ്ടോ, അത് കൊടുക്കാറുണ്ടോ, ഫോര്‍മുല മില്‍ക്ക് എങ്ങാനും കൊടുത്താല്‍ എന്തിനാണ് കുപ്പിപാല് കൊടുക്കുന്നത്, പ്രസവം നിര്‍ത്തിയോ എന്നിങ്ങനെ ഒത്തിരി ചോദ്യങ്ങള്‍ ഉയര്‍ന്ന് വരും. പുതിയൊരു അമ്മയ്ക്ക് വലിയൊരു പ്രഷറാണ് ഇത്തരം ചോദ്യങ്ങള്‍ കൊടുക്കുന്നത്. പിന്നെ ഒരേ സമയം ജോലിയും കുഞ്ഞിനെയും കുടുംബവുമൊക്കെ നോക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അതില്‍ തോറ്റ് തുന്നം പാടി. മൂന്ന് മാസത്തോളം കുഞ്ഞിനെയും കൊണ്ട് സ്റ്റുഡിയോയില്‍ പോവേണ്ടി വന്നു. അവളുടെ കരച്ചില്‍ കേട്ടിട്ട് ഇതെന്ത് നാശമാണെന്ന് ആളുകള്‍ പറയുന്നത് വരെ എനിക്ക് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആ സമയത്തൊക്കെ ഭര്‍ത്താവ് കട്ടയ്ക്ക് കൂടെ നിന്നതായും അശ്വതി പറയുന്നു.