ആയിരം വർഷത്തോളം ഒരു കേടുപാടും ഉണ്ടാകാതെ അയോധ്യയിലെ രാമക്ഷേത്രം നിലനിൽക്കണം. അതിനു വേണ്ടിയാണു ക്ഷേത്ര നിർമ്മാണത്തിൽ ഇരുമ്പ് ഒഴിവാക്കിയത്. ഇരുമ്പിന്റെ ആയുസ്സ് 94 -95 വര്‍ഷം വരെയാണ്. അയോധ്യ ക്ഷേത്രം അടുത്ത ആയിരം വര്‍ഷത്തേക്ക് ഒരു കുഴപ്പവും ഉണ്ടാകാത്ത രീതിയിലാണ് പണിതിരിക്കുന്നത്. ലോകം ഇത് വരെ കണ്ടിട്ടുള്ളതിനേക്കാളും വലിയ ഭൂകമ്പം ഉണ്ടായാലും അയോധ്യയിലെ രാമക്ഷേത്രം കുലുങ്ങില്ല .
അയോധ്യയിലെ രാമക്ഷേത്രം രൂപകല്‍പന ചെയ്തിരിക്കുന്നത് ഇന്ത്യയില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ശക്തമായ ഭൂമികുലുക്കത്തിന്റെ 50 മടങ്ങ് ശക്തിയുള്ള ഭൂമികുലുക്കമുണ്ടായാലും അതിജീവിക്കാവുന്ന കരുത്തോടെയാണ്. അയോധ്യയിലെ പ്രധാനക്ഷേത്രത്തിന്റെ മതില്‍കെട്ടിന് പുറത്ത് ഏഴ് വ്യത്യസ്ത ക്ഷേത്രങ്ങള്‍ പണിതിട്ടുണ്ട്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഭൂമികുലുക്കത്തിന്റെ 50 മടങ്ങ് ശക്തിയുള്ള ഭൂമികുലുക്കമുണ്ടായാലും തകര്‍ന്നുവീഴാത്തത്ര ശക്തിയുള്ളതാണ് ഈ ഏഴ് ക്ഷേത്രങ്ങള്‍. പ്രധാനമന്ത്രി മോദി അധികാരത്തില്‍ എത്തിയ 2014-15 കാലത്താണ് അയോധ്യയില്‍ ക്ഷേത്രമുയര്‍ത്താന്‍ ആകുമെന്ന സ്വപ്നമുണ്ടായത്. അതുവരെ അയോധ്യയില്‍ ക്ഷേത്രം ഉയരുമെന്ന് ആരും ചിന്തിച്ചിരുന്നില്ല.
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ക്ഷേത്രമാണ് അയോധ്യയില്‍ ഉയർന്നത് 1983ല്‍ വിശ്വഹിന്ദുപരിഷത്ത് പ്രസിഡന്റായിരുന്ന അശോക് സിംഗാളിന്റെ നിര്‍ദ്ദേശപ്രകാരം വാസ്തുശില്‍പി ചന്ദ്രകാന്ത് സോംപുരതയ്യാറാക്കിയ അതേ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവും 54,700 ചതുരശ്രയടി വിസ്തീര്‍ണവുമാണ് ക്ഷേത്രത്തിന്. 2.7 ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുക. പ്രദക്ഷിണ വഴി ഉള്‍പ്പെടെ ഒമ്പത് ഏക്കറുണ്ട്. മ്യൂസിയം ഉള്‍പ്പെടെ ക്ഷേത്ര സമുച്ചയം മുഴുവനായും 75 ഏക്കറിലായിരിക്കും. 1800 കോടി രൂപയാണ് മൊത്തം ചെലവ്.
1989 നവംബര്‍ ഒന്‍പതിനാണ് ശ്രീരാമക്ഷേത്രത്തിന്റെ ശിലാന്യാസം നടന്നത്. ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ കാത്തിരുന്നു. സുപ്രീംകോടതി വിധിയും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരും രാമക്ഷേത്രത്തിലേക്കുള്ള പ്രയാണം എളുപ്പമാക്കി. 2020 ആഗസ്ത് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമിട്ടു.
പ്രധാനമന്ത്രി ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിക്കുന്നതിന് മുമ്പുതന്നെ നിലവിലുണ്ടായിരുന്ന രാമവിഗ്രഹം സമീപത്ത് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി പ്രതിഷ്ഠിച്ചിരുന്നു. രാമന്റെ മണ്ണില്‍ രാമക്ഷേത്രമെന്നത് ആഗ്രഹവും സ്വപ്നവും മാത്രമായിരുന്ന നിരവധി തലമുറകള്‍ കടന്നുപോയി. ജീവിതത്തിന്റെ അവസാനഘട്ടത്തിലെങ്കിലും അങ്ങനെയൊന്ന് കേള്‍ക്കണമേയെന്ന് കൊതിച്ചവര്‍. ഒരിക്കലെങ്കിലും ആ പവിത്രമായ മണ്ണിലെത്താന്‍ കഴിയണമെന്ന് പ്രാര്‍ത്ഥിച്ചവര്‍.
അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ മാതൃക മനസിലും വീടിന്റെ ഭീത്തിയിലും സൂക്ഷിച്ചവര്‍. ഉറക്കമില്ലാത്ത രാത്രികളില്‍ അവരുടെയെല്ലാം മനസ്സില്‍ ഭഗവാന്‍ ശ്രീരാമചന്ദ്രനായിരുന്നു, രാമക്ഷേത്രമായിരുന്നു. രാമജന്മഭൂമിയില്‍ ശ്രീരാമക്ഷേത്രമെന്നത് ഒരു ജനതയുടെ ആത്മസാക്ഷാത്കാരമാണ്, സ്വപ്നസാഫല്യമാണ്.
ഭാരതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ചിരകാല സ്വപ്നമായ അയോദ്ധ്യയിലെ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുന്നു. 2024 ജനുവരി 22 തിങ്കളാഴ്ച രാവിലെ 11-നും 2-നും മദ്ധ്യേ മകയിരം നക്ഷത്രത്തില്‍ ശ്രീരാമചന്ദ്രന്റെ പ്രാണപ്രതിഷ്ഠ നടക്കുക വഴി നമ്മുടെ നിരവധി തലമുറകളുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്.
സനാതന ധര്‍മ്മം, ഈ ആര്‍ഷ ഭൂമിയുടെ പ്രാണചൈതന്യമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭാരതീയര്‍. അയോദ്ധ്യാ ധാമിന് ചുറ്റുമുള്ള പഞ്ചകോശി പരിക്രമ മാര്‍ഗ്ഗത്തിനുള്ളിലെ മുഴുവന്‍ സ്ഥലവും യുദ്ധരഹിത പ്രദേശമാണ്. അമൃത സരസ്സില്‍ നിന്നും ഉല്‍ഭവിച്ച് ഒഴുകി എത്തുന്ന സരയൂനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന അയോദ്ധ്യാ ഏഴു പുണ്യ നഗരികളില്‍ ഒന്നാണ്. വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമചന്ദ്രന്റെ ജന്മസ്ഥലമാണ് സാകേതം എന്ന വിളിപേരുള്ള അയോദ്ധ്യ. ഹിന്ദുവിശ്വാസപ്രകാരം ശ്രീരാമചന്ദ്രന്റെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം പുത്രനായ കുശന്‍ രാജാവായി നിര്‍മ്മിച്ച ക്ഷേത്രം. കാലാന്തരത്തില്‍ വിക്രമാദിത്യന്‍ അതി പാവനമായ രാമക്ഷേത്രം പണി തീര്‍ത്തിരുന്നു.
16-ാം നൂറ്റാണ്ടില്‍ അതായത് 1528-ല്‍ അയോദ്ധ്യയില്‍ നിലനിന്നിരുന്ന ശ്രീരാമക്ഷേത്രം തകര്‍ത്ത് മുഗള്‍ രാജവംശസ്ഥാപകനായ ബാബറിന്റെ സേനാധിപനായിരുന്ന മീര്‍ബഹി ക്ഷേത്ര അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ ബാബറിന്റെ പള്ളി എന്ന് പില്‍ക്കാലത്ത് അറിയപ്പെടുന്ന രീതിയില്‍ ഒരു തര്‍ക്കമന്ദിരമായി അവിടം മാറ്റി. രാമക്ഷേത്രത്തെ സംരക്ഷിച്ചിരുന്ന 12 ലക്ഷത്തില്‍പ്പരം ഹിന്ദുക്കളെ കൊന്നതിന് ശേഷമാണ് രാമക്ഷേത്രം ബാബര്‍ തകര്‍ത്തത്. ബ്രിട്ടീഷ് ചരിത്രകാരനായ ”കണ്ണിങ്ങ്ഹാം” തന്റെ ”ഹിന്ദു ഒക്‌ടോബര്‍” എന്ന ഗ്രന്ഥത്തില്‍ ഇത് വിവരിച്ചിട്ടുണ്ട്.
ഹിന്ദു ദേവന്മാരുടെ പ്രതിമകള്‍ കൊത്തിയ തൂണുകള്‍, അവയവങ്ങള്‍ എന്നിവ ഉടച്ചുമാറ്റിയതിന് ശേഷമാണ് രാമക്ഷേത്രത്തെ പള്ളി ആക്കി മാറ്റിയത്. എന്നാല്‍ അവിടെ വാങ്ക് വിളിയോ, നമാസോ നടത്താറില്ലായിരുന്നു. എങ്കിലും, അതിനെ ‘ബാബറി മസ്ജിദ്’ എന്ന് വിളിച്ചുകൊണ്ടു ഹിന്ദുവിനെ അവഹേളിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരുന്നു. 464 വര്‍ഷം പഴക്കം ഉള്ള ഈ മുറിവ് 1992 ല്‍ തകര്‍ക്കപ്പെട്ടു. അനുകൂലമായ കോടതി വിധിക്കുവേണ്ടി പിന്നെയും 28 വര്‍ഷം ഹിന്ദുകാത്തിരിക്കേണ്ടിവന്നു. അങ്ങനെ കഴിഞ്ഞ 496 വര്‍ഷമായി (1528-2024) ഭാരതത്തിന്റെ പാരമ്പര്യത്തിന്റെ മുഖമുദ്രയായ ‘രാമക്ഷേത്രം’, രാഷ്ട്രപിതാവിന്റെ രാമരാജ്യ സങ്കല്പം ഇവിടെ യാഥാര്‍ത്ഥ്യമാകുന്ന സുദിനം ആണ് 2024 ജനുവരി 22.