അരവിന്ദ് കേ‌ജ്‌രിവാളിന് തിരിച്ചടി, ജയിലിലിൽ തുടരും, അറസ്റ്റ് നിയമപരമെന്ന് ഹൈക്കോടതി

ന്യൂഡൽഹി∙ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിന്റെ അറസ്റ്റ് നിയമപരമെന്ന് ഹൈക്കോടതി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് ചോദ്യം ചെയ്ത് അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സ്വർണകാന്ത ശർമയുടെ ബെഞ്ചിന്റെ വിധി.

കേജ്‌‍രിവാൾ ഗൂഢാലോചന നടത്തിയതിനു തെളിവുണ്ടെന്ന് കോടതി പറഞ്ഞു. മാപ്പുസാക്ഷിയുടെ മൊഴി രേഖപ്പെടുത്തുന്നതിൽ തെറ്റില്ല.
വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും തെളിവുകൾ ഇല്ലാതെയാണ് ഇ.ഡി നടപടിയെന്നും കേജ്‍രിവാൾ ആരോപിച്ചിരുന്നു. എന്നാൽ അഴിമതിയുടെ സൂത്രധാരൻ കേജ്‍രിവാളാണെന്നും ആം ആദ്മി പാർട്ടിയാണ് അഴിമതിയുടെ ഗുണഭോക്താവ് എന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള കെജ്രിവാൾ തിഹാർ ജയിലിലാണ് ഉള്ളത്. കഴിഞ്ഞമാസം 21നാണ് കേജ്‍രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ ഇഡിഅറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ കേജ്‍രിവാൾ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ വിവാദം സൃഷ്ടിച്ചിരുന്നു. കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു.