കാട്ടുപന്നി ശല്യം, വാഴത്തോട്ടത്തിന് രാത്രിയിൽ കാവലിരിക്കാൻ പോയ കർഷകൻ മരിച്ച നിലയിൽ

പാലക്കാട്: കാട്ടുപന്നി ശല്യംമൂലം വാഴത്തോട്ടത്തിൽ രാത്രിയിൽ കാവലിരുന്ന കർഷകൻ മരിച്ചനിലയിൽ. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി രാമചന്ദ്ര(48)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പാടത്തിനു സമിപത്തെ ഇടവഴിയിൽ ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരേക്കർ വയൽ പാട്ടത്തിനെടുത്ത് ഓണക്കാലത്തേക്ക് വിളവെടുക്കാനുള്ള നേന്ത്രവാഴ കൃഷിക്ക് ഏതാനും ആഴ്ചകളായി കാവലിരിക്കുകയായിരുന്നു മരിച്ച രാമചന്ദ്രൻ. വാഴത്തോട്ടത്തിനോട് ചേർന്ന ഇടവഴിയിൽ പഴയ ചാക്കുകളിലാണ് രാമചന്ദ്രൻ രാത്രി കിടന്നിരുന്നത്. രാവിലെ വീട്ടിലെത്താത്തതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചെത്തിയപ്പോഴാണ് രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്.

പന്നിശല്യം രൂക്ഷമായതോടെ രണ്ടാംവിള നെൽകൃഷി വ്യാപകമായി നശിച്ച് വലിയ സാമ്പത്തിക നഷ്ടം ഇദ്ദേഹം നേരിട്ടിരുന്നു. ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ:സുരേഖ. മക്കൾ: അർച്ചന, അഞ്ജന