പണമോ, അക്കാദമിയോ സച്ചിദാനന്ദൻ മാഷോ ആയിരുന്നില്ല തന്‍റെ ലക്ഷ്യം, സര്‍ക്കാരും സമൂഹവും കവികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണം

കൊച്ചി∙ പണമോ, അക്കാദമിയോ സച്ചിദാനന്ദൻ മാഷോ ആയിരുന്നില്ല തന്‍റെ ലക്ഷ്യമെന്നും, കവികളോടുള്ള സർക്കാരിന്‍റെയും സമൂഹത്തിന്‍റെയും അവഗണനയും വിവേചനവും വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് നൽകിയത് വെറും 2400 രൂപയാണെന്നുള്ള വെളിപ്പെടുത്തലില്‍ വിശദീകരണ കുറിപ്പുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്.

അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്നും പ്രിയ കവി സച്ചിദാനന്ദന്‍ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെ ആദരിക്കുന്നുവെന്നും സര്‍ക്കാരും സമൂഹവും കവികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും അല്ലാതെ നഷ്ടപരിഹാരം നല്‍കി തന്നെ ഒതുക്കുകയല്ല വേണ്ടതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് കുറിപ്പില്‍ വ്യക്തമാക്കി. ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് പുതിയ കുറിപ്പും ഫേയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ-സിനിമാ താരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണു പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്. സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്.

‘‘സാഹിത്യസമ്പർക്കത്തിന്റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു. സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.’’– ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു.