വിവാഹനിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു, പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു ∙ പതിനാറുകാരിയുമായുള്ള വിവാഹ നിശ്ചയം ബാലാവകാശ കമ്മിഷൻ തടഞ്ഞു. പതിനാറുകാരിയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കർണാടകയിലെ മടിക്കേരിയിൽ പ്രകാശ് (32) ആണ് പെൺകുട്ടിയെ കൊലുപ്പെടുത്തിയത്, സംഭവശേഷം ഇയാൾ ഒളിവിൽ പോയി.

പത്താം ക്ലാസ് പരീക്ഷ പാസായ പതിനാറുകാരിയും പ്രകാശും തമ്മിലുള്ള വിവാഹനിശ്ചയം മടിക്കേരിയിലെ സുർലബ്ബി ഗ്രാമത്തിൽ ഇന്നലെ നടത്തേണ്ടിയിരുന്നു. എന്നാൽ ഇതേക്കുറിച്ച് വിവരം ലഭിച്ച ബാലാവകാശ കമ്മിഷൻ സ്ഥലത്തെത്തി, പെൺകുട്ടിക്കു പ്രായപൂർത്തിയാകാത്തതിനാൽ ചടങ്ങ് നിർത്തിവയ്ക്കാൻ ഇരു കുടുംബങ്ങളോടും ആവശ്യപ്പെട്ടു.

ഇതോടെ ചടങ്ങ് മുടങ്ങി. അതിൽ പ്രകോപിതനായ പ്രതി മണിക്കൂറുകൾക്കു ശേഷം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മാതാപിതാക്കളെ ആക്രമിക്കുകയും പെൺകുട്ടിയെ വീടിനു പുറത്തേക്ക് വലിച്ചിഴച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്നു കടക്കുകയായിരുന്നു.