കെപി യോഹന്നാന് അപകടത്തിൽ ഗുരുതര പരിക്ക്, ശസ്ത്രക്രിയക്ക് വിധേയനാക്കി

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മോർ അത്താനാസിയോസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത (കെപി യോഹന്നാൻ) യ്ക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. അമേരിക്കയിലെ ഡാലസിൽവെച്ച് ചൊവ്വാഴ്ച വൈകിട്ട് 05:25 ഓടെയായിരുന്നു അപകടം.

പ്രഭാത നടത്തത്തിനിടെ കെപി യോഹന്നാനെ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അറിയിച്ചു. ഡോക്ടർമാർ അദ്ദേഹത്തിൻ്റെ പുരോഗതി നിരീക്ഷിച്ചുവരികയാണ്. മെത്രാപ്പോലീത്ത വേഗം സുഖം പ്രാപിക്കാൻ വിശ്വാസികൾ പ്രാർഥിക്കണമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് അഭ്യർഥിച്ചു.

നാല് ദിവസം മുൻപാണ് കെപി യോഹന്നാൻ അമേരിക്കയിലെത്തിയത്. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിൻ്റെ ടെക്സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന ക്യാംപസിലാണ് പതിവായി കെപി യോഹന്നാൻ പ്രഭാത നടത്തം നടത്തുക. ക്യാംപസിന് പുറത്തേക്ക് നടക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.