എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ കിടന്ന് തിളച്ച് കൊണ്ടിരിക്കുകയാണ്, എന്തറിയാം നിങ്ങള്‍ക്ക്, രാഹുല്‍ ഈശ്വറിനെതിരെ ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളില്‍ ഒരാളായ ദിലീപിന് അനുകൂലമായി ചാനല്‍ ചര്‍ച്ചകളില്‍ വാദിക്കുന്ന രാഹുല്‍ ഈശ്വറിന് ചുട്ട മറുപടിയുമായി ഭാഗ്യലക്ഷ്മി. രാഹുല്‍ ഈശ്വറിന് മലയാള സിനിമ രംഗത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയില്ല. കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാവ്യാ മാധവനെ കുറിച്ച് കുറ്റം പറഞ്ഞ രാഹുല്‍ ഇപ്പോള്‍ അവരെ പിന്തുണച്ച് സംസാരിക്കുന്നുവെന്നും ഭാഗ്യലക്ഷ്മി ഒരു ചാനല്‍ ചര്‍ച്ചയില്‍ തുറന്നടിച്ചു.

കോടതിയില്‍ അന്വേഷണ സംഘം കൊടുത്തത് തെളിവുകള്‍ അല്ലെന്നും പോലീസിന്റെ അവകാശവാദങ്ങള്‍ മാത്രമാണെന്നുമാണ് രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ പറഞ്ഞു. അതിജീവിതയ്ക്ക് നീതി ലഭിക്കണമെങ്കില്‍ ദിലീപ് കേസില്‍ കുടുങ്ങണമോ വേണ്ടയോ എന്നതിലാണ് തര്‍ക്കം. പള്‍സര്‍ സുനിക്കെതിരെ നടിയുടെ മൊഴിയുണ്ട്. ദിലീപ് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. അല്ലെന്നാണ് ദിലീപിനെ അനുകൂലിക്കുന്നവര്‍ പറയുന്നത് എന്ന് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി. ഇതിനാണ് ഭാഗ്യലക്ഷ്മി മറുപടി നല്‍കിയത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെ, ”രാഹുല്‍ ഈശ്വര്‍ ചാനലുകളില്‍ ഇരുന്ന് ഘോരഘോരം സംസാരിക്കുന്നത് കാണുമ്പോള്‍ വളരെ അത്ഭുതം തോന്നുന്നു. പക്ഷേ താനത് ചാനല്‍ വഴി പറയാന്‍ ഉദ്ദേശിക്കുന്നില്ല. പണ്ട് ഈ സംഭവങ്ങളൊക്കെ നടക്കുന്നതിന് കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാഹുല്‍ ഈശ്വറും ഭാര്യയും തനിക്കൊപ്പം ഇരുന്ന് സംസാരിച്ച കുറേ കാര്യങ്ങള്‍ മനസ്സിലുണ്ട്. അതേക്കുറിച്ച് പറഞ്ഞ് ഇഷ്യൂ ആക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടുത്തെ കേസ് ഈ കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കുണ്ടോ, കൊട്ടേഷന്‍ കൊടുത്തത് ഇദ്ദേഹമാണോ എന്നതാണ്. ഈ കുറ്റകൃത്യത്തില്‍ ദിലീപിന് പങ്കില്ലെങ്കില്‍ എന്തിനാണ് 21 പേരുടെ മൊഴി മാറ്റിയത്. എന്തിനാണ് മൊബൈലുകള്‍ ബോംബെ വരെ അയച്ചത്. കോടതിയോട് പറയുകയാണ് ഫോണ്‍ ബോംബെയിലേക്ക് താന്‍ അന്വേഷണത്തിന് അയച്ചിരിക്കുകയാണ് എന്ന്. ഇതൊരു സാധാരണക്കാരന് സാധിക്കുമോ എന്ന്.

രാഹുല്‍ ഈശ്വറിനൊക്കെ പറ്റുമായിരിക്കും. രാഹുല്‍ ഈശ്വര്‍ എല്ലാ അറിവും തികഞ്ഞ വളരെ വലിയ വ്യക്തിയായിട്ടാണല്ലോ എല്ലാ വിഷയത്തിലും സംസാരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ സംസാരിക്കാത്ത വിഷയമേ ഇല്ല. രാഹുല്‍ ഈശ്വറി ഒരു ദിവസമെങ്കിലും ആ പെണ്‍കുട്ടിയെ പോയിക്കണ്ട് സമാധാനത്തോടെ സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ആ ആളാണ് കൊട്ടേഷന്‍ കൊടുത്തുവെന്ന് ആരോപിക്കപ്പെടുന്ന ആള്‍ക്ക് വേണ്ടി ഇങ്ങനെ സംസാരിക്കുന്നത്.

താന്‍ കുറേ വര്‍ഷങ്ങളായി താന്‍ മലയാളം സിനിമയില്‍ ജോലി ചെയ്യുന്നു. അവിടെ എന്താണ് നടക്കുന്നത് എന്നത് നിങ്ങള്‍ക്കൊന്നും അറിയില്ല. പല സ്ത്രീകളും അനുഭവിച്ച് കൊണ്ടിരിക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല. എന്നിട്ട് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ പോലെ ഇങ്ങനെ കിടന്ന് തിളച്ച് കൊണ്ടിരിക്കുകയാണ്. എന്ത് അറിയാമെന്നാണ് രാഹുല്‍ ഈശ്വര്‍ വിചാരിക്കുന്നത്. കാവ്യാ മാധവനെ ആദ്യം വിവാഹം കഴിച്ച ആളുടെ ബന്ധുവാണ് നിങ്ങളുടെ ഭാര്യ എന്ന് പറഞ്ഞ് അന്ന് നിങ്ങള്‍ അവരെ കുറേ കുറ്റം പറഞ്ഞു. ഇന്ന് അവരെ പിന്തുണയ്ക്കുന്നു. നിങ്ങള്‍ ഇടത്തേക്ക് കൂടിയാണ് പോകുന്നത് എങ്കില്‍ ഞാന്‍ വലത്തേക്കാണ് എന്നതാണ് രാഹുല്‍ ഈശ്വറിന്റെ രീതി. രാഹുല്‍ ഈശ്വര്‍ ഈ കുറ്റകൃത്യത്തിനൊപ്പം, പ്രതിക്കൊപ്പം ന്യായീകരിച്ച് കൊണ്ട് സഞ്ചരിക്കുകയാണ്. ഈ കേസില്‍ വളരെ നാളുകളായി ഒരു നാടകീയത കാണുകയാണ്.

ഒരു പ്രതിക്കും ഒരു കോടതിയില്‍ നിന്നും ഇത്രയും ആനുകൂല്യങ്ങള്‍ കിട്ടിയിട്ടില്ല. സാധാരണക്കാര്‍ ചോദിക്കുന്നത് ഇത് പോലുളള ആനുകൂല്യങ്ങള്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് കിട്ടുന്നില്ലെന്നാണ്. സാധാരണക്കാരില്‍ നിന്ന് എന്ത് വ്യത്യസ്തതയാണ് ഈ വ്യക്തിക്ക് കോടതി കാണുന്നത് എന്നാണ്. ബാധിക്കപ്പെട്ട സ്ത്രീക്ക് ഇതുവരെ ഒന്നും ശുഭാപ്തി വിശ്വാസത്തിലല്ല പോയത്. പക്ഷേ മറുഭാഗത്തിന് ഇതും കടന്ന് പോകും എന്നുളള ആത്മവിശ്വാസം ഉണ്ടായിരുന്നു. അന്വേഷണം തുടരാനുളള കോടതി വിധി പ്രതീക്ഷയുടെ കണികയാണ്. ഇത് ഒരു സാധാരണ കേസല്ല. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കേസാണ്. ഗൂഢാലോചനയിലൂടെ ഒരു പെണ്‍കുട്ടിയെ ബലാത്സംഗത്തിന് കൊട്ടേഷന്‍ കൊടുക്കുക എന്ന് പറയുന്നത് ഇന്ന് വരെ കേട്ടിട്ടില്ല. പല തരത്തിലുളള കൊട്ടേഷനുകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പല തരത്തിലുളള ഗൂഢാലോചനകള്‍ കേട്ടിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊന്ന് ലോകത്ത് തന്നെ ആദ്യത്തേത് ആയിരിക്കും. ഗൂഢാലോചന തെളിയിക്കുക എന്നതൊരു കഠിന പ്രയത്നമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സംബന്ധിച്ച് അതൊരു നിസ്സാര കാര്യമല്ല. ആ യുദ്ധത്തില്‍ അവര്‍ക്ക് അവരുടെ ക്രഡിബിലിറ്റി നഷ്ടപ്പെടുന്നുണ്ട്”.