ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

ബെംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗളുരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലാണ് ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയത്. കേസുമായി ബന്ധപ്പെട്ട് രണ്ടാമതും വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ബിനീഷിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

കേസില്‍ അനൂപ് മുഹമ്മദിനെ ചോദ്യംചെയ്തതിന് തൊട്ടുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനേയും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂര്‍ നീണ്ടുനിന്നു. ഇതിനു ശേഷം പുറത്തുകൊണ്ടുവന്ന ബിനീഷിനെ പൊലീസ് വാഹനത്തില്‍ സിറ്റി സിവില്‍ കോടതിയിലേക്ക് കൊണ്ടുപോയതായി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചു. കോടതിയില്‍ നാലുദിവസത്തേക്ക് ബിനീഷിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കം.

നേരത്തെ ബംഗളുരു ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്ത് വന്ന സാഹചര്യത്തില്‍ത്തന്നെ സ്വര്‍ണ്ണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധവും ബിനീഷില്‍ നിന്ന് ഇഡി ചോദിച്ചറിഞ്ഞിരുന്നു. അതോടൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വിസ സ്റ്റാംപിങ്ങിനുള്ള കരാര്‍ ലഭിച്ച യുഎഫ്എക്‌സ് സൊലൂഷന്‍സ് എന്ന സ്ഥാപനവുമായി ബിനീഷിനുള്ള ബന്ധവും ആരാഞ്ഞിരുന്നു.

ബിനീഷും അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സാണ് ഇഡി ഇപ്പോള്‍ അന്വേഷിക്കുന്നത്. 20 അക്കൗണ്ടുകളില്‍ നിന്നായി അനൂപിന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം രൂപ വന്നിട്ടുണ്ട്. ആരാണ് പണം തന്നതെന്ന് വ്യക്തമാക്കാന്‍ അനൂപിന് സാധിച്ചിട്ടില്ല. ബിനീഷ് പണം നല്‍കി സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും തുക പലരില്‍ നിന്നായി ലഭിച്ചത് ബിനീഷിന്റെ നിര്‍ദ്ദേശപ്രകാരമാണോ എന്ന് ഇഡി പരിശോധിച്ചു വരികയാണ്. ബിനീഷ് കോടിയേരിക്ക് ബാംഗ്ലൂരില്‍ ബിനാമി ഇടപാടുകളുണ്ടോ എന്ന കാര്യവും അന്വേഷിച്ച് വരികയാണ്.