കോടിയേരിയുടെ മക്കള്‍ നന്നായി; മീന്‍ വില്‍പന ബിസിനസ് ആരംഭിച്ച് ബിനോയ് കോടിയേരി

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലുള്ള ബിസിനസുകൾക്ക് ശേഷം പുതിയ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി. 18 വർഷമായി വിദേശത്തും സ്വദേശത്തുമായി ബിനോയ് നിരവധി ബിസിനസുകൾ നടത്തുന്നു. ഇതിൽ നിന്നെല്ലാം മാറി ചിന്തിച്ചുകൊണ്ടാണ് ഇത്തവണ മത്സ്യക്കച്ചവടത്തിൽ ഭാഗ്യം പരീക്ഷിക്കുന്നത്.

മത്സ്യ മേഖലയിലാണ് ബിനോയ് പുതിയ ചുവടുവെപ്പ് നടത്തുന്നത്. സുഹൃത്തുക്കളുമായി ചേർന്ന് ‘മീൻസ് എവരിത്തിംഗ്’ എന്ന പേരിലാണ് മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.  അച്ഛൻ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ അമ്മ വിനോദിനി സംരംഭം ഉദ്ഘാടനം ചെയ്തു. മത്സ്യങ്ങളോടുള്ള ഇഷ്ടമാണ് മത്സ്യക്കടവടത്തിലേക്കിറങ്ങാൻ ബിനോയ്‌ക്ക് പ്രേരണയായത്.

തിരുവനന്തപുരത്ത് തുടക്കം കുറിച്ച സംരംഭം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. മത്സ്യത്തിന് പുറമെ മാംസ വിപണിയിലേയ്‌ക്കും ഭാവിയിൽ ചുവടുറപ്പിക്കാൻ ബിനോയ് ലക്ഷ്യമിടുന്നുണ്ട്. സഹോദരൻ ബിനീഷ് കോടിയേരി ജയിൽ മോചിതനായ ശേഷം അഭിഭാഷകനാകാൻ പോകുകയാണെന്ന് അറിയിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഓഫീസ് ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ബിനോയ് പുതിയ സംരംഭം ആരംഭിക്കുന്നത്.