പരിശേധനയ്ക്കായി യുവതിയുടെ സ്വകാര്യഭാഗത്തെ സ്രവം എടുത്ത ലാബ് ടെക്നീഷ്യന് 10 വർഷം കഠിന തടവ്

ലാബ് ടെക്‌നീഷ്യൻ, മൂക്കിൽ നിന്ന് സ്രവം എടുക്കുന്നതിന് പകരം യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തു. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം. ആരോപണ വിധേയനായ ലാബ് ടെക്നീഷ്യനെ 17 മാസത്തിന് ശേഷം കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി 10 വർഷത്തെ കഠിന തടവിന് ശിക്ഷിച്ചു. 17 മാസത്തിന് ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.

മഹാരാഷ്ട്രയിലെ അമരാവതിയിലെ മാളിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇതിനുശേഷം, മാളിലെ എല്ലാ ജീവനക്കാരോടും വഡ്‌നേരയിലെ ട്രോമ കെയർ സെന്ററിൽ കൊറോണ പരിശോധന നടത്താൻ ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാരെയും ഇവിടെ പരിശോധിച്ച ശേഷം, ലാബ് ടെക്നീഷ്യൻ പരാതിക്കാരിയായ ഒരു വനിതാ ജീവനക്കാരിയോട്, റിപ്പോർട്ട് പോസിറ്റീവാണെന്നും കൂടുതൽ പരിശോധനകൾക്കായി ലാബിൽ എത്തണമെന്നും ആവശ്യപ്പെട്ടു. ഈ പരിശോധനയ്ക്ക് സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുക്കേണ്ടിവരുമെന്ന് പറഞ്ഞു. തുടർന്ന് യുവതിയുടെ സ്വകാര്യ ഭാഗത്ത് നിന്ന് സ്രവം എടുത്തു.

സംശയം തോന്നിയ യുവതി സംഭവിച്ച കാര്യം പിന്നീട് സഹോദരനോട് പറഞ്ഞു. യുവതിയുടെ സഹോദരൻ ഒരു ഡോക്ടറോട് ഇക്കാര്യം സംസാരിച്ചു, കോവിഡ് -19 ടെസ്റ്റിന് അത്തരമൊരു പരിശോധന ആവശ്യമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി. ഇതിന് ശേഷം യുവതി കുടുംബാംഗങ്ങൾക്കൊപ്പം വഡ്‌നേര പൊലീസ് സ്റ്റേഷനിലെത്തി ലാബ് ടെക്‌നീഷ്യൻ അൽകേഷ് ദേശ്മുഖിനെതിരെ പരാതി നൽകി. സംഭവം പുറത്തായതോടെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ പൊലീസ് പ്രതിയെ ഉടൻ പിടികൂടി.