അതിവേഗ പാത അനിവാര്യം, പിന്തുണച്ച് ബി ജെ പി, നടപ്പിലാക്കാൻ പറ്റാത്ത സിൽവർ ലൈൻ അല്ല വേണ്ടതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സെമി ഹൈ സ്പീഡ് പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാന ബിജെപി നേതൃത്വം. സെമി ഹൈ സ്പീഡ് പദ്ധതി കേരളത്തിന് ഗുണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനമാണ് പരമ പ്രധാനം. അത് യാഥാർത്ഥ്യമാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടത്. മെട്രോമാൻ ഇ.ശ്രീധരനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് നഷ്ടമുണ്ടാക്കാത്ത ബദൽ റെയിൽ വേ പദ്ധതി ആവശ്യമാണ്. റെയിൽ-വേ വികസനത്തിന്റെ അന്തിമ വാക്കാണ് ഇ ശ്രീധരനെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. സെമി ഹൈ സ്പീഡ് പദ്ധതി കേരളത്തിന് ആവശ്യമായ പദ്ധതിയാണ്. അല്ലാതെ നടപ്പിലാക്കാൻ പറ്റാത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സിൽവർലൈൻ അല്ല വേണ്ടത്. വികസനത്തിന്റെ പേരിൽ കേരളത്തിന്റെ ഭൂപ്രകൃതി നശിപ്പിക്കരുത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കരുത്.

കെ റെയിൽ മാറ്റങ്ങളോടെ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് ഇ ശ്രീധരൻ നിർദേശങ്ങൾ നൽകിയിരുന്നു. അണ്ടർ ഗ്രൗണ്ട്, എലവേറ്റർ രീതിയിൽ പദ്ധതി നടപ്പാക്കാമെന്ന നിർദേശങ്ങളാണ് സർക്കാരിന് നൽകിയിരിക്കുന്നത്. റെയിൽ വികസന പദ്ധതികളിലെ തടസങ്ങൾ ചർച്ച ചെയ്യാൻ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ് ഇന്ന് ഇ ശ്രീധരനെ പൊന്നാനിയിലെത്തി കണ്ടിരുന്നു.

സർക്കാർ തലത്തിൽ മറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ല. ആദ്യമായിട്ടാണ് കെ റെയിലിൽ തന്റെ ഉപദേശം തേടുന്നത് എന്നും ഇ ശ്രീധരൻ വ്യക്തമാക്കി. ഇ ശ്രീധരനെ ഒപ്പം കൂട്ടി കെ റെയിൽ ട്രക്കിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കെ വി തോമസ് ശ്രീധരന്റെ വീട്ടിൽ എത്തികണ്ടത്.