സിപിഎം നേതാക്കൾക്ക് കള്ളപ്പണ മാഫിയയുമായി ബന്ധം, 4 പേർ പാർട്ടിക്ക് പുറത്ത്

കണ്ണൂർ : നേതാക്കളുടെ കള്ളപ്പണ മാഫിയയുമായുള്ള ബന്ധത്തെ തുടർന്ന് സി.പി.എമ്മിൽ കൂട്ടനടപടി. മൂന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാർട്ടിയിൽ നിന്ന് പുറത്താക്കി. സേവ്യർ പോൾ, രാംഷോ, അഖിൽ എന്നീ ലോക്കൽ കമ്മിറ്റി അംഗങ്ങളേയും ബ്രാഞ്ച് കമ്മിറ്റി അംഗം കെ. സാകേഷിനേയുമാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി ഉണ്ടായത്.

നേതാക്കൾ 30 കോടിയോളം കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടി ശ്രമം നടത്തി എന്നാണ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. ഇതിന് സമാനമായാണ് റിപ്പോർട്ടും വന്നത്. പെരിങ്ങോം എരിയക്ക് കീഴിലാണ് നടപടി. സി.പി.എമ്മിൽ ചില ആളുകൾക്ക് സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് സി.പി.എം. പ്രാദേശിക നേതാക്കന്മാർക്ക് കള്ളപ്പണ മാഫിയ സംഘങ്ങളുമായി ബന്ധമുണ്ട് എന്ന ആരോപണം ഉയർന്നത്. എൽ.ഡി.എഫിലെ പ്രധാനപ്പെട്ട ഘടകകക്ഷിയുടെ സംസ്ഥാന നേതാവാണ് എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ വാസ്തവം ഉണ്ടെന്ന് കണ്ടെത്തുകയും നടപടി എടുക്കുകയുമായിരുന്നു.