ബോബി ചെമ്മണ്ണൂര്‍ നല്‍കുന്ന സ്ഥലം വാങ്ങാന്‍ കഴിയില്ലെന്ന് നെയ്യാറ്റിന്‍കരയിലെ കുട്ടികള്‍

വ്യവസായി ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കുന്ന സ്ഥലം വാങ്ങാന്‍ കഴിയില്ലെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ മക്കള്‍. നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പരാതിക്ക് കാരണമായ ഭൂമി ബോബി ചെമ്മണ്ണൂര്‍ വാങ്ങിയിരുന്നു. മരിച്ച ദമ്പതികളായ രാജനും അമ്പിളിക്കുമെതിരം പരാതി നല്‍കിയ അയല്‍വാസി വസന്തയുടെ കയ്യില്‍ നിന്നാണ് ബോബി ചെമ്മണ്ണൂര്‍ ഭൂമി വാങ്ങിയത്.

എന്നാല്‍ ബോബി ചെമ്മണ്ണൂരിന്റെ കയ്യില്‍ നിന്നും ഭൂമി വാങ്ങാന്‍ കഴിയില്ലെന്നും നിയമപരമായി വാങ്ങാനോ വില്‍ക്കാനോ കഴിയാത്ത ഭൂമിയാണ് ഇതെന്നും സര്‍ക്കാര്‍ പട്ടയം നല്‍കാമെന്ന് പറഞ്ഞതിനാല്‍ അങ്ങനെയേ ഭൂമി സ്വീകരിക്കൂ എന്നും കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയുടെ അവകാശി എന്നവകാശപ്പെടുന്ന വസന്തയുടെ കൈവശം ഭൂമി അവരുടേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ലെന്ന വിവരാവകാശ രേഖ തങ്ങളുടെ കയ്യിലുണ്ട് എന്നും കുട്ടികള്‍ പറഞ്ഞു.

വസന്തയുടെ പേരില്‍ പട്ടയം ഇല്ല. അതുകൊണ്ട് തന്നെ ഈ ഭൂമി അവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ബോബി ചെമ്മണ്ണൂര്‍ ഇതുവരെ ഞങ്ങളെ ബന്ധപ്പെട്ടിട്ടില്ല. സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കും. ഇവിടെ ഒരു വീടൊരുക്കണം. വസന്ത എന്ന സ്ത്രീ ബോബി ചെമ്മണ്ണൂരിനെ തെറ്റിദ്ധരിപ്പിച്ചാണ് സ്ഥലം കച്ചവടം ചെയ്തിരിക്കുന്നത്. അദ്ദേഹത്തോട് ഇക്കാരങ്ങള്‍ അറിയിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

വസന്തയുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങിയ ബോബി ചെമ്മണ്ണൂര്‍ ദമ്പതികളുടെ മക്കള്‍ക്ക് ഇവിടെത്തന്നെ വീട് വെച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു. കുട്ടികളെ തത്കാലം തന്റെ വീട്ടില്‍ താമസിപ്പിക്കുമെന്നും വീട് പണി പൂര്‍ത്തിയായാല്‍ അവരെ തിരികെ കൊണ്ടുവരുമെന്നും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞിരുന്നു.