35 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാര്‍; തീരുമാനം ന്യായീകരിച്ച് ധനമന്ത്രിയും

തിരുവനന്തപുരം: സംസഥാനം കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാൻ പി.ജയരാജന് 35 ലക്ഷത്തിന്റെ കാര്‍ വാങ്ങാനുള്ള തീരുമാനമായിരിക്കുന്നത്. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കി. എന്നാലിപ്പോൾ തീരുമാനത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍.

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്യാതിരിക്കാനാകില്ലെന്നും ധനമന്ത്രി. സാമ്പത്തിക ചെലവ് ചുരുക്കലിനിടെയാണ് ജയരാജനായി ആഡംബര കാര്‍ വാങ്ങുന്നത്. അതിസുരക്ഷാ കാര്‍ വാങ്ങാനാണ് മുഖ്യമന്ത്രിയുടെ കാറിന് അനുവദിച്ചതിനേക്കാള്‍ അധികം തുക നല്‍കിയിരിക്കുന്നത്. ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച ശേഷം സര്‍ക്കാര്‍ വാങ്ങുന്ന ആറാമത്തെ കാറാണിത്.

പി.ജയരാജന്റെ ശാരീരിക ബുദ്ധിമുട്ട്, പ്രത്യേക സുരക്ഷ, നിലവിലെ വാഹനത്തിന്റെ കാലപ്പഴക്കം–ഇവയാണ് പുതിയ വാഹനം വാങ്ങാന്‍ സര്‍ക്കാര്‍ പറയുന്ന കാരണം. വ്യവസായ മന്ത്രി കൂടി പങ്കെടുത്ത ഖാദി ബോര്‍ഡ് യോഗം വാഹനം വാങ്ങാന്‍ തീരുമാനിക്കുകയും അപേക്ഷ സര്‍ക്കാര്‍ അംഗീകരിക്കുകയുമായിരുന്നു. പണം ഖാദി ബോര്‍ഡില്‍ നിന്നാണ്. ഏതാനും മാസം മുന്‍പ് മുഖ്യമന്ത്രി ആഡംബര കാര്‍ വാങ്ങിയത് 33 ലക്ഷം രൂപയ്ക്കായിരുന്നു.

അതിലും കൂടുതലാണ് ജയരാജന്റെ കാറിന്, മാത്രുവുമല്ല, ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ച് ഈ മാസം നാലിന് ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത്. അത് മന്ത്രിമാര്‍ക്കും അധികാരികള്‍ക്കും ബാധകമല്ലന്നും ഇതോടെ വ്യക്തമാവും. അതിന് ശേഷം ജയരാജനെ കൂടാതെ മന്ത്രിമാരായ റോഷി അഗസ്റ്റീന്‍, വി.എന്‍.വാസവന്‍, ജി.ആര്‍.അനില്‍, വി.അബ്ദുറഹിമാന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് എന്നിവര്‍ക്കും കാര്‍ വാങ്ങാന്‍ ഇതിനിടെ പണം അനുവദിച്ചിരുന്നു.