യുകെയിൽ ജോലിക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യുവതിയുടെ മരണത്തിന് പിന്നിൽ അരളിപ്പൂവോ?

യുകെയിൽ ജോലിക്ക് പോകാൻ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴഞ്ഞുവീണ യുവതി ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകൾ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രയിലായിരുന്നു ചികിത്സ.

ഞായറാഴ്ച രാവിലെ 11.30-ന് ബന്ധുക്കള്‍ക്കൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയതായിരുന്നു സൂര്യ. രാത്രി എട്ടരയ്ക്കായിരുന്നു ഫ്ലൈറ്റ്. എന്നാൽ ആലപ്പുഴ തൽ സൂര്യ ഇടയ്ക്കിടെ ഛർദ്ദിച്ചിരുന്നു. ചെക്ക് ഇൻ ചെയ്യാനായി സൂര്യ വിമാനത്താവളത്തിൽ പ്രവേശിച്ചതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് പരുമലയിലെ ആശുപത്രിയിലുമെത്തിച്ചു.

ഇവിടെ നിന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. യാത്രക്ക് മുമ്പേ സമീപത്തെ വീട്ടിലെ അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടർമാരോട് പറഞ്ഞിരുന്നു. പൂവിന്റെ അലര്‍ജി കാരണമാണോ മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിനും ഫോറൻസിക് പരിശോധനക്കും ശേഷമേ വ്യക്തമാകൂവെന്ന് ഡോക്ടർമാർ പറഞ്ഞു.