വാക്സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

വാക്‌സിനേഷന്‍ കുറഞ്ഞ ജില്ലകളില്‍ പരിശോധന വ്യാപകമാക്കാന്‍ കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുളം, വയനാട്, പത്തനംതിട്ട ജില്ലകളില്‍ വാക്‌സിനേഷന്‍ നല്ലരീതിയില്‍ നടത്തിയതിനാല്‍ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധനയ്ക്ക് വിധേയരാക്കും. മറ്റു ജില്ലകളില്‍ വ്യാപകമായ പരിശോധന നടത്തും.

ആദ്യ ഡോസ് വാക്‌സിനേഷന്‍ എഴുപത് ശതമാനത്തില്‍ കൂടുതല്‍ പൂര്‍ത്തീകരിച്ച ജില്ലകള്‍ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവില്‍ സംസ്ഥാനത്തിന്റെ പക്കല്‍ 16 ലക്ഷം സിറിഞ്ചുകള്‍ ലഭ്യമാണ്. കൂടുതല്‍ സിറിഞ്ചുകള്‍ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും. 10 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കെ.എം.എസ്.സി.എല്‍. നേരിട്ട് വാക്‌സിന്‍ ഉത്പാദകരില്‍നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും വഴി ഇതു നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.

ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകള്‍ അഞ്ച് ശതമാനത്തില്‍ കൂടുതലാണ്. ഈ ജില്ലകളില്‍ ജനിതക പഠനം നടത്താന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൂടാതെ ഓരോ തദ്ദേശ സ്ഥാപന അതിര്‍ത്തിയിലും എത്ര വാക്‌സിനേഷനുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.