പേരാവൂരില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള ചിട്ടിയുടെ പേരില്‍ നാല് കോടിയുടെ തട്ടിപ്പ്; കാലാവധി കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് നിക്ഷേപകര്‍

കണ്ണൂരില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള പേരാവൂര്‍ കോ-ഓപ്പറേറ്റിവ് ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിയില്‍ നാല് കോടിയിലധികം രൂപയുടെ ചിട്ടി തട്ടിപ്പെന്ന് ആരോപണം. ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കിയില്ല. 50 മാസം കാലാവധിയുള്ള ചിട്ടിയില്‍ പൂര്‍ണമായും തുക നിക്ഷേപിച്ചവര്‍ക്ക് പണം തിരികെ ലഭിച്ചിട്ടില്ല . കഴിഞ്ഞ ഓഗസ്റ്റ് 15ന് ചിട്ടിയുടെ കാലാവധി കഴിഞ്ഞിട്ടും പണം കിട്ടാതായതോടെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് പണം നല്‍കുമെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം.

മാസം 2000 രൂപ വീതം അടച്ച് 50 മാസം കൊണ്ട് കാലാവധി തീരുന്നതാണ് ചിട്ടി. എണ്ണൂറോളം നിക്ഷേപകര്‍ ചിട്ടിയുടെ ഭാഗമായുണ്ട്. ഹൗസ് ബില്‍ഡിംഗ് ഫെഡറേഷനില്‍ നിന്നും പ്രതീക്ഷിച്ച തുക കിട്ടിയില്ലെന്നും തട്ടിപ്പ് നടത്തിയിട്ടില്ലെന്നും വിശദീകരിക്കുന്ന സൊസൈറ്റി അധികൃതകര്‍ ആസ്തി വിറ്റ് നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കുമെന്നാണ് പറയുന്നത്.