കുട്ടികൾക്ക് വാക്സീൻ മാറി നൽകിയ സംഭവം: റിപ്പോർട്ട് തേടി കളക്ടർ

 

കുട്ടികൾക്ക് വാക്സീൻ മാറി നൽകിയ സംഭവത്തിൽ റിപ്പോർട്ട് തേടി കളക്ടർ രം​ഗത്ത്. തൃശൂർ ജില്ലയിലെ നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലാണ് സംഭവം. കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ് ക്യാമ്പിൽ കുറച്ച് കുട്ടികൾക്ക് കോർ ബി വാക്സിന് പകരം കോ വാക്സിൻ നൽകിയ സംഭവത്തിലാണ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കലക്ടർ ഡിഎംഒയ്ക്ക് നിർദേശം നൽകിയത്. ജില്ലാ കലക്ടർ ഹരിത വി കുമാറും നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി എസ് ബൈജുവും നെന്മണിക്കര ഫാമിലി ഹെൽത്ത് സെന്ററിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി രക്ഷകർത്താക്കളുടെ ആശങ്ക അകറ്റുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്നതിനായി ഡ്രഗ് കൺട്രോളർ ഓഫ് ഇൻഡ്യയുടെ അനുവാദമുള്ള വാക്സിനുകളാണ് കോർ ബി വാക്സിനും കോവാക്സിനുമെങ്കിലും നിലവിൽ കോർ ബി വാക്സിനാണ് കുട്ടികൾക്ക് നൽകുന്നതിന് നിർദേശമുള്ളത്. നിർജ്ജീവ അവസ്ഥയിലുള്ള വൈറസിനെ ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള രണ്ട് വാക്സിനുകളും 0-28 ദിവസം ഇടവേളകളിൽ ഇൻട്രാമസ്കുലർ ആയി നൽകുന്നതാണ്. രണ്ട് വാക്സിനും അനുവദനീയമാണെങ്കിലും രക്ഷാകർത്താക്കൾക്ക് ആശങ്ക ഉണ്ടാകാതിരിക്കുന്നതിനായി കുത്തിവെയ്പ്പ് എടുത്ത മുഴുവൻ കുട്ടികളുടേയും രക്ഷാകർത്താക്കളെ ഡോക്ടർമാർ തന്നെ നേരിട്ട് ബന്ധപ്പെട്ട് വിവരമറിയിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.