വനിതയും പീറ്ററും തമ്മിലുള്ള ഫോട്ടോഷൂട്ടും വിവാദത്തിൽ പരാതിയുമായി അയൽക്കാരി

മൂന്നാം വിവാഹത്തിനുശേഷം വനിതാ വിജയകുമാറിനുനേരെ പരാതികളുടെ ബഹളമാണ്. പീറ്റർ പോളുമായുള്ള വിവാഹശേഷം നിരവധി വിവാദങ്ങളിലാണ് വനിത അകപ്പെട്ടത്. വിവാദങ്ങൾക്കെല്ലാം മറുപടിയുമായി വനിത എത്തിയിരുന്നു. രണ്ട് മക്കളും ഭർത്താവുമായി സുഖ ജീവിതം നയിക്കുന്ന താരത്തിനെതിരെ പുതിയ വിവാദമെത്തിയിരിക്കുകയാണ്. ഇത്തവണ രംഗത്ത് വന്നിരിക്കുന്നത്, അയൽക്കാരിയാണ്. പീറ്റർ പോളുമായുള്ള വിവാഹത്തിനിടെ ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആണ് വനിത വിജയകുമാറിനെതിരെ അയൽക്കാരി കേസ് കൊടുത്തത്.

റിപ്പോർട്ടുകൾ പ്രകാരം, പോരൂരിലെ വനിതയുടെ അയൽവാസിയായ നിഷ തോട്ടയാണ് വനിതയ്ക്ക് എതിരെ പരാതി നൽകിയത്. മുൻകൂർ അനുമതിയില്ലാതെയാണ് വനിത വിവാഹം നടത്തിയത് എന്നും, ലോക്ഡൗൺ പ്രോട്ടോക്കോൾ പ്രകാരമുള്ള ആളുകളെക്കാളും കൂടുതൽ പേരെ വനിത വിവാഹത്തിൽ പങ്കെടുപ്പിച്ചുവെന്നും ആണ് പരാതി ഉയർന്നിരിക്കുന്നത്. മാത്രമല്ല അനുമതി നേടാതെ അപ്പാർട്ട്‌മെന്റ് പരിസരത്ത് പ്രത്യേക ഫോട്ടോഷൂട്ട് നടത്തിയെന്നും വനിതയ്ക്കെതിരെ ആരോപണം ഉയർന്നിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ ലോക്ക്ഡൗൺ നിയമലംഘനത്തിന് മുൻ ബിഗ് ബോസ് താരം കൂടിയായ വനിതയ്ക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും ലഭ്യമായ മറ്റ് തെളിവുകളും അടിസ്ഥാനമാക്കി അന്വേഷണം പുരോഗമിക്കുകയാണ് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.