എബിപി-സിഎസ്ഡിഎസ് സര്‍വേയില്‍ മോദിയുടെ ‘ജനപ്രീതി’ ഇടിയുന്നു; രാഹുല്‍ കൂടുതല്‍ ശക്തനാകുന്നു

ഈ വര്‍ഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബി.ജെ.പിയ്ക്ക് കനത്ത പരാജയമുണ്ടാകുമെന്ന് എബിപി-സിഎസ്ഡിഎസ് സര്‍വേ. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ മധ്യപ്രദേശില്‍ 49 ശതമാനം വോട്ട് കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 34 ശതമാനം വോട്ട് മാത്രമായിരിക്കും ലഭിക്കുക. മധ്യപ്രദേശില്‍ നാലാം അവസരം തേടുന്ന ശിവരാജ് സിങ്ങ് ചൗഹാന് കടുത്ത ഭരണവിരുദ്ധവികാരത്തിനു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് സര്‍വേ പറയുന്നത്. സംസ്ഥാനത്തിന്റെ ചുമതല മുതിര്‍ന്ന നേതാവ് കമല്‍നാഥിന് നല്‍കുകയും പ്രചാരണചുമതല ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നല്‍കുകയും ചെയ്തതിനോടൊപ്പം യുപിയില്‍ ഉണ്ടാക്കിയിട്ടുള്ള എസ്പി-ബിഎസ്പി സഖ്യവും കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ ഗുണകരമാവുമെന്ന് സര്‍വേ വിലയിരുത്തുന്നു.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും യുവനേതാവുമായ സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസിന് 44 ശതമാനവും ബിജെപിക്ക് 39 ശതമാനം വോട്ടുമാണ് സര്‍വേ രാജസ്ഥാനില്‍ പ്രവചിക്കുന്നത്. ഈ വര്‍ഷം ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ സീറ്റിലും ആറില്‍ നാല് നിയമസഭാ സീറ്റിലും കോണ്‍ഗ്രസിനായിരുന്നു ജയം. പരാജയങ്ങളെ തുടര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന അശോക് പര്‍നാമി മാര്‍ച്ച് 16ന് രാജി വെച്ചതോടെ രാജസ്ഥാനില്‍ ബിജെപി നാഥനില്ലാത്ത അവസ്ഥയിലാണ്.

ബിജെപി അവകാശപ്പെടുന്ന മോദി തരംഗത്തിന് ഇടിവുണ്ടാകുമ്പോള്‍ തന്നെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടുതല്‍ ജനസമ്മതി നേടുന്നതായി സര്‍വേ സൂചിപ്പിക്കുന്നു. 2018 ജനുവരിയില്‍ ജനപ്രീതിയില്‍ മോദിയും രാഹുലും തമ്മില്‍ 17 ശതമാനത്തിന്റെ വ്യത്യാസം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 10 ശതമാനം മാത്രമായി കുറഞ്ഞിരിക്കുന്നു. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ 4 വര്‍ഷം വിലയിരുത്തുന്നതാണ് സര്‍വേ.