ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കറുത്ത അധ്യായം; ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കുമാരസ്വാമി; വിശ്വാസപ്രമേയം അവതരിപ്പിച്ചു

ബംഗളൂരു: മുന്‍പ് ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് അച്ഛന്‍ ദേവഗൗഡയോട് മാപ്പ് പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി. തന്റെ തീരുമാനം പിതാവിനെ ഏറെ വേദനിപ്പിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞു.

പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്തു.സ്വതന്ത്രരടക്കം 117 പേരുടെ പിന്തുണയാണ് കുമാരസ്വാമി അവകാശപ്പെടുന്നത്.

വിശ്വാസവോട്ടെടുപ്പിന് ശേഷമാണ് മന്ത്രിസഭാ വിപുലീകരണമടക്കമുള്ള കാര്യങ്ങള്‍ നടക്കുക. 22 മന്ത്രിമാര്‍ കോണ്‍ഗ്രസിനും 14 മന്ത്രിമാര്‍ ജെഡിഎസിനും എന്നാണ് പ്രാഥമിക ധാരണ. വകുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ തീരുമാനത്തിലെത്തിയിട്ടില്ല.

സ്പീക്കര്‍ തിരഞ്ഞെടുപ്പിനായി കോണ്‍ഗ്രസില്‍നിന്നു കെ.ആര്‍.രമേഷ് കുമാറും ബിജെപിക്കായി എസ്.സുരേഷ് കുമാറുമാണ് പത്രിക നല്‍കിയത്. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് കുമാര്‍ പത്രിക പിന്‍വലിച്ചതോടെ രമേശ് കുമാര്‍ കര്‍ണാടക സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കര്‍ പദവിയുടെ മൂല്യം കാത്തുസൂക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായിരിക്കണമെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ബിജെപി പത്രിക പിന്‍വലിച്ചത് അതിനാലെന്ന് ബിഎസ് യെദ്യൂരപ്പ സ്പീക്കര്‍ തിരഞ്ഞെടുപ്പിനെ കുറിച്ച്‌ വിശദീകരിച്ചു.