കല്‍പ്പറ്റ/ ‘ഒന്നല്ല നൂറുപിടി പിടിച്ചാലും സിപിഎമ്മുകാരുടെ രോമത്തില്‍ പോലും കോൺഗ്രസുകാർക്ക് പിടിക്കാനാകില്ല’ന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് സി പി എം വയനാട് ജില്ലാ സെക്രട്ടറി കെ ഗഗാറിന്റെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് ഒരു പിടി പിടിച്ചാല്‍ സിപിഎമ്മുകാര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന സുധാകരന്റെ പ്രസ്താവനയോട് കൽപ്പറ്റയിൽ പ്രതികരിക്കുകയായിരുന്നു ഗഗാറിന്‍. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത് അഹങ്കാരത്തിന്റെ ഭാഷയെന്നും ഗഗാറിന്‍ വിമര്‍ശിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അറിഞ്ഞ് ഇത്തരമൊരു സമരം നടക്കില്ല. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. സംഭവത്തെ അപലപിക്കുന്നതായും ഗഗാറിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐക്കാര്‍ നടത്തിയ ആക്രമണരീതിയെ അംഗീകരിക്കുന്നില്ല. എസ്എഫ്‌ഐ തന്നെ ഇത്തരത്തില്‍ ഒരു ആക്രമണം പ്ലാന്‍ ചെയ്യുമെന്ന് കരുതുന്നില്ല. അവിടെ ചെന്നപ്പോള്‍ കുട്ടികള്‍ അകത്തേയ്ക്ക് തള്ളിക്കയറിയതാകാം. തെറ്റായ രീതിയാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ്’ – ഗഗാറിന്‍ പറഞ്ഞു.
‘എസ്എഫ്‌ഐക്കാര്‍ ഓഫീസില്‍ ആക്രമണം നടത്തിയ ശേഷവും ഗാന്ധിജിയുടെ ചിത്രം ചുവരില്‍ തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസുകാരാണ് ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ഉടച്ചത്. രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. അതുകൊണ്ട് തന്നെ എസ്എഫ്‌ഐക്കാര്‍ ഗാന്ധിജിയുടെ ചിത്രം കൂടി ഉടച്ചു എന്ന് ആരോപിച്ചാല്‍ അതിന് കുറച്ച് കൂടി വൈകാരികത കൂടും. അതിനാല്‍ കോണ്‍ഗ്രസുകാര്‍ ബോധപൂര്‍വ്വം ഗാന്ധിജിയുടെ ചിത്രം നിലത്തിട്ട് ഉടച്ചതാണ്. സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ആയതുകൊണ്ടാണ് സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചത്.
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് ഉള്‍പ്പെടെ 30 പേരെയാണ് അറസ്റ്റ്് ചെയ്തത്. യുഡിഎഫാണ് ഭരിക്കുന്നതെങ്കില്‍ ഇത്തരമൊരു കര്‍ശന നടപടി സ്വീകരിക്കുമോ’ – ഗഗാറിന്‍ ചോദിച്ചു. ഭാവിയില്‍ ഇത്തരമൊരു ആക്രമണം ഉണ്ടാവാന്‍ പാടില്ല എന്ന് കരുതിയാണ് കര്‍ശന നടപടി സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ചെയ്തത്. സിദ്ദിഖ് ഉള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ ഗുണ്ടകളെ പോലെയാണ് പെരുമാറുന്നതെന്നും ഗഗാറിൻ ആരോപിച്ചു.