അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയം, പരസ്യം കൊടുക്കാൻ കാശുണ്ടല്ലോ എന്ന് ഡൽഹി സർക്കാരിനോട് സുപ്രീം കോടതി

ന്യൂഡൽഹി: ഡൽഹിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ‘പരസ്യം കൊടുക്കാൻ കാശുണ്ടല്ലോ, അടിസ്ഥാന സൗകര്യങ്ങൾക്ക് നൽകാനില്ലേ’ എന്ന് ഡൽഹി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം. 1100 കോടി രൂപയാണ് മൂന്ന് വർഷത്തിനുള്ളിൽ പരസ്യങ്ങൾക്കായി ചെലവാക്കിയത്. റാപ്പിഡ് റെയിൽ പദ്ധതിയിലുള്ള സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്താണ് കോടതി ഇത് ചോദിച്ചത്.

‘ജസ്റ്റിസുമാരായ എസ്‌കെ കൗൾ, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റേതാണ് വിമർശനം. ഡൽഹി-മീററ്റ് ആർആർടിഎസ് നടപ്പാക്കുന്നതിൽ കാലതാമസം വരുത്തിയ ഡൽഹി സർക്കാരിനെ കോടതി വിമർശിക്കുകയും ഫണ്ടില്ലെന്ന് പറഞ്ഞതിനാൽ കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷം പരസ്യങ്ങൾക്കായി ചിലവഴിച്ച തുകയുടെ കണക്ക് സമർപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

സുപ്രിം കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് മൂന്ന് വർഷം കൊണ്ട് 1,073 കോടി രൂപ പരസ്യങ്ങൾക്കായി ചിലവഴിച്ചെന്ന് ഡൽഹി സർക്കാർ അറിയിക്കുകയായിരുന്നു. ഡൽഹി സർക്കാരിന്റെ പക്കൽ പരസ്യങ്ങൾക്ക് പണമുണ്ടെല്ലോ, പിന്നെ എന്താണ് ഗതാഗത സൗകര്യത്തിന് ഫണ്ട് അനുവദിക്കാത്തത് എന്നും കോടതി ചോദിച്ചു. 1100 കോടി രൂപ പരസ്യത്തിനായി ചിലവഴിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പണം കണ്ടെത്താനാകുന്നില്ലെന്നും കോടതി ചോദിച്ചു.