ദമ്പതികളുടെ അപകടമരണം, ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ

കോഴിക്കോട്: ദമ്പതിമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്തു. ബസ് ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെ മലാപ്പറമ്പ് ബെെപ്പാസിൽ വേങ്ങേരി ജംഗ്ഷന് സമീപമാണ് അപകടം ഉണ്ടായത്.

സംഭവത്തിൽ ബസ് ‍ഡ്രൈവർ അഖിൽ കുമാറിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസെടുത്തിട്ടുണ്ട്. തുടർന്ന് രണ്ട് ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ കക്കോടി സ്വദേശികളായ എൻ. ഷൈജു (43), ഭാര്യ ജീമ (38) എന്നിവരാണ് മരിച്ചത്. ഷൈജുവിന്‍റെ ചികിത്സയുടെ ഭാഗമായി ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

ദമ്പതികളുടെ മുന്നിൽ സഞ്ചരിച്ചിരുന്ന ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന മറ്റൊരു ബൈക്ക് യാത്രികനും ബസിലെ യാത്രക്കാർക്കും പരിക്കേറ്റിരുന്നു. കുന്നമംഗലത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന തിരുവോണമെന്ന ബസ് ഇരുചക്ര വാഹനങ്ങളിലേക്കും മുമ്പിലുണ്ടായിരുന്ന ബസിലേക്കും ഇടിച്ച് കയറിയായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന കക്കോടി സ്വദേശി ഷെെജുവും ഭാര്യ ജീമയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനാണ് ഷൈജു. വിദ്യാർത്ഥികളായ അശ്മിതയും അശ്വന്തുമാണ് മക്കള്‍.