രാജ്യത്ത് കൊറോണ വാക്‌സിന് വാണിജ്യാനുമതി ലഭിച്ചു

രാജ്യത്ത് കൊറോണ വാക്‌സിന് വാണിജ്യാനുമതി ലഭിച്ചു. കൊവാക്‌സിനും കൊവിഷീൽഡിനുമാണ് ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ വാണിജ്യാനുമതി നൽകിയത്. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുവിപണിയിൽ ലഭ്യമാകും. എന്നാൽ കൊവിഷീൽഡും, കൊവാക്സിനും മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കില്ല. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സിൻ നേരിട്ട് വാങ്ങാനാണ് നിലവിൽ അനുമതി ലഭിച്ചിരിക്കുന്നത്.

ന്യൂ ഡ്ര​ഗ്സ് ആന്റ് ക്ലിനിക്കൽ ട്രയൽസ് റൂൾസ് 2019 പ്രകാരമാണ് വാക്സിനുകൾക്ക് വാണിജ്യ അനുമതി നൽകിയത്. ആറ് മാസം കൂടുമ്പോൾ വാക്സിനേഷൻ വിവരങ്ങൾ ഡിസിജിഐയെ അറിയിക്കണം.

അതേസമയം, രാജ്യത്ത് നടപ്പാക്കിയ വാക്സിനേഷൻ ഫലപ്രദമായെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ കേസുകൾ കുറവാണെന്ന് ചൂണ്ടിക്കാണിച്ച ആരോ​ഗ്യ മന്ത്രാലയം 75 % പേർ വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ചുവെന്നും പറഞ്ഞു. കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിൽ ആക്ടീവ കേസുകൾ മൂന്ന് ലക്ഷത്തിന് മുകളിലാണെന്ന ആശങ്കയും മന്ത്രാലയം പങ്കുവച്ചു.