ന്യൂഡല്‍ഹി : കോൺഗ്രസിന് പിന്നാലെ സിപിഎം നേതാക്കളും ബിജെപിയിലേക്കെന്ന് സൂചന. സിപിഎമ്മിന്റെ ദേവികുളത്തെ മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച്ച നടത്തി. ഒരു മണിക്കൂറോളം ഇരുവരും ചര്‍ച്ച നടത്തി.
ബിജെപി സംസ്ഥാന നേതാക്കള്‍ രാജേന്ദ്രനെ കണ്ടതിന് പിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന തരത്തിൽ വാർത്തകൾ പരന്നിരുന്നു.
പിന്നാലെ അനുയയത്തിന് സിപിഎം നേതാക്കളുടെ ശ്രമങ്ങളുണ്ടായിരുന്നു. ബുധനാഴ്ച ഡല്‍ഹിയിലെത്തിയ അദ്ദേഹം ബിജെപി നേതാക്കളെ കണ്ടു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സി.പി.എം. സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരേ പ്രവര്‍ത്തിച്ചു എന്ന പേരിലായിരുന്നു രാജേന്ദ്രനെ പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നത്.
ചതിയന്മാരായ ആളുകളോടൊപ്പം പ്രവര്‍ത്തിക്കാന്‍ മനസ്സനുവദിക്കുന്നില്ലെന്നും അതുകൊണ്ടാണ് അംഗത്വം പുതുക്കാന്‍ താത്പര്യമില്ലാത്തതെന്നുമായിരുന്നു രാജേന്ദ്രന്‍ പറഞ്ഞിരുന്നത്. പാര്‍ട്ടിയിലേക്ക് തിരികെപോയാല്‍ സംരക്ഷണം കിട്ടുമെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് പ്രശ്നത്തില്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടത്. ഇതേ തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു.