രാജ്യത്തെ ഇന്ധന വില വർധനവിനെതിരെ സിപിഎമ്മിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലാണ് പ്രതിഷേധം. 10 മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് പ്രതിഷേധം. സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ തിരുവനന്തപുരത്തെ പ്രതിഷേധത്തിൽ പങ്കെടുക്കും.
അതേസമയം കേന്ദ്രസർക്കാർ ഇന്ധനവില കുറച്ചപ്പോൾ നികുതി വില കുറക്കാതെ ഇന്ധനവില വര്ധനവിനെതിരെ സമരം ചെയ്യാൻ സി പി എമ്മിന് എങ്ങനെ സാധിക്കുമെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. കേന്ദ്രം ഇന്ധന വില കുറച്ചതുപോലെ കേരളവും നികുതി കുറച്ച് ഇന്ധന വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധം ശക്തമാക്കിയിരുന്നു. മുൻപും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയിൽ അവതരിപ്പിച്ചുവെങ്കിലും സംസ്ഥാന സർക്കാർ നികുതി കുറയ്ക്കില്ലെന്ന നിലപാടിലാണ്. കേന്ദ്രം നികുതി കൂട്ടിയതുകൊണ്ടാണ് കുറച്ചതെന്നും സംസ്ഥാനം നികുതി കൂട്ടിയില്ല, അതുകൊണ്ട് കുറയ്ക്കുകയുമില്ലെന്നാണ് സർക്കാർ നിലപാട്.