സൈക്ളോൺ മുന്നറിയിപ്പിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി, ആരിഫ്‌ജി ആനന്ദ്ജിയെ വിളിച്ചു, മലയാളി വിദ്യാർത്ഥികൾക്ക് മടക്കയാത്രയ്ക്ക് വഴിയൊരുങ്ങി

കൊൽക്കത്ത: സൈക്ളോൺ മുന്നറിയിപ്പിൽ റെയിൽവേ ട്രെയിൻ സർവീസുകൾ റദ്ദാക്കിയതോടെ യാത്ര മുടങ്ങി കൊൽക്കത്തയിൽ കുടുങ്ങിയ മലയാളി സർവകലാശാല വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തുണയായി ബംഗാൾ ഗവർണർ ഡോ സി.വി ആനന്ദബോസ്.

ശ്രീശങ്കര സർവകലാശാലയുടെ കാലടി, തിരൂർ കേന്ദ്രങ്ങളിലെ 58 സോഷ്യൽ വർക്ക് വിദ്യാർത്ഥികളും ആറ് അധ്യാപകരുമടങ്ങുന്ന സംഘമാണ് ട്രെയിൻ റദ്ദാക്കിയതോടെ കൊൽക്കത്തയിൽ കുടുങ്ങിയത്. അവർ കേരള രാജ്ഭവനിൽ ബന്ധപ്പെട്ടു.

ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസിനെ ടെലിഫോണിൽ ബന്ധപ്പെട്ടു. ആനന്ദബോസ് നേരിട്ട് ഇടപെട്ട് ട്രെയിനിൽ പ്രത്യേക ബോഗി സജ്ജീകരിക്കാൻ നിർദേശം നൽകി. അങ്ങനെ തിങ്കളാഴ്ച്ച വൈകിട്ട് സംഘത്തിന്റെ മടക്കയാത്രയ്ക്ക് വഴിയൊരുങ്ങി. തിങ്കളാഴ്ച സംഘത്തെ കൂടിക്കാഴ്യ്ക്കായി കൊൽക്കത്ത രാജ്ഭവനിലേക്ക് ഗവർണർ ക്ഷണിക്കുകയും ചെയ്തു.

മേഘാലയ, ആസാം, ബംഗാൾ സംസ്ഥാനങ്ങളിലായിരുന്നു രണ്ടു ബാച്ചുകളിലായി അനസ് എം.കെ, രേഷ്മ ഭരദ്വാജ് എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ സോഷ്യൽവർക്ക് വിദ്യാർത്ഥികളുടെ പഠനയാത്ര. കോട്ടയത്ത് ഇലഞ്ഞിയിൽ അമ്മയുടെ മരണാനന്തരചടങ്ങിന് നാട്ടിലെത്താൻ കാനഡയിലുള്ള മക്കൾക്ക് അടിയന്തര വിസ കിട്ടാതെ പ്രതിസന്ധിയിലായപ്പോഴും ബംഗാൾ ഗവർണറുടെ അടിയന്തര ഇടപെടലാണ് കുരുക്കഴിക്കാൻ കുടുംബത്തിന് തുണയായത്.