അമ്മ മരിച്ചിട്ട് മൂന്ന് ദിവസം, ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അരികില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ച് മകള്‍, സംഭവം പാലക്കാട്

ചെര്‍പ്പുളശേരി: മാതാപിതാക്കളുടെ മരണം ഒളിപ്പിച്ച് വെച്ച് പെന്‍ഷന്‍ കൈപ്പറ്റുന്ന മക്കളുടെ വിവരങ്ങള്‍ പുറത്ത് എത്താറുണ്ട്. എന്നാല്‍ ഇപ്പോള്‍ പാലക്കാട് ചെറുപ്പുളശേരിയില്‍ നിന്നും പുറത്തെത്തുന്ന വിവരം ഞെട്ടിക്കുന്നതാണ്. മരിച്ച അമ്മയുടെ മൃതദേഹത്തിന് മകള്‍ മൂന്ന് ദിവസം കാവലിരുന്നു. അമ്മ ഉയര്‍ത്തെഴുന്നേല്‍ക്കും എന്ന പ്രതീക്ഷയിലാണ് മകള്‍ കാവലിരുന്നത്. എന്നാല്‍ വിവരവും വിദ്യാഭ്യാസവുമുള്ള ഡോക്ടറായ യുവതിയാണ് ഇത്തരത്തില്‍ ഒരു ചെയ്തിക്ക് പിന്നില്‍ എന്നതാണ് ഏവരെയും ഞെട്ടിച്ചു കളഞ്ഞത്.

ചെര്‍പ്പുളശേരി ചളവറയില്‍ ഹൈസ്‌കൂളിനു സമീപത്തെ രാജ്ഭവനില്‍ പരേതനായ ശ്രീധരന്‍പിള്ളയുടെ ഭാര്യ ഓമന (72) ആണു 3 ദിവസം മുമ്പ് മരിച്ചത്. ചളവറ യുപി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപികയായിരുന്നു ഇവര്‍. എന്നാല്‍ മരണം സംഭവിച്ചിട്ടും ഓമനയുടെ മകളും ഹോമിയോ ഡോക്ടറുമായ കവിത മൃതദേഹത്തിനരികെ പ്രാര്‍ത്ഥനയുമായി കാവല്‍ ഇരിക്കുകയാണ് ചെയ്തത്. അമ്മ ഉയര്‍ത്ത് എഴുന്നേല്‍ക്കുമെന്ന വിശ്വസത്തിലാണ് ഇവര്‍ ഇത്തരത്തില്‍ ചെയ്തത്.

വര്‍ഷങ്ങളായി ഓമനയും കവിതയും മാത്രമാണ് വീട്ടില്‍ താമസിച്ച് വന്നത്. 14-ാം തീയതി ഓമന മരിച്ചു. അന്ന് മുതല്‍ കവിത മൃതദേഹത്തിന് കാവല്‍ ഇരിക്കുകയായും പ്രാര്‍ത്ഥിക്കുകയും ചെയ്ത് വരികയായിരുന്നു എന്ന് പോലീസ് പറയുന്നു. ഒടുവില്‍ മൃതദേഹം അഴുകി ദുര്‍ഗന്ധം വമിച്ച് തുടങ്ങിയതോടെയാണ് അമ്മ മരിച്ചുവെന്ന് വിവരം ഞായറാഴ്ച അയല്‍വാസികളെ അറിയിക്കുന്നത്. തുടര്‍ന്ന് ആംബുലന്‍സ് എത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ക്കായി ഒരുങ്ങുന്നതിനിടെ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ ആരോഗ്യ വകുപ്പിനെയും പഞ്ചായത്ത് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചു.

തുടര്‍ന്ന് ചെറുപ്പുളശേരി പോലീസ് എത്തി മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം സംസ്‌കാരം നടത്തും. അമ്മ മരിച്ചെന്ന യാധാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ആകില്ലെന്നും മൂന്ന് ദിവസം പ്രാര്‍ത്ഥിച്ചാല്‍ മരിച്ചുപോയ ആള്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുമെന്ന വിശ്വാസം അനുസരിച്ചാണ് അമ്മയുടെ മൃതദേഹത്തിന് അരികില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചതെന്നും കവിത പോലീസിനോട് പറഞ്ഞു.