ന്യൂഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ ഇരു സൈന്യവും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചുവെന്നാണ് ഒടുവില്‍ പുറത്തെത്തുന്ന വിവരം. മാത്രമല്ല 43 ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഈ വിവരം പുറത്തുവിട്ടത്. സംഘര്‍ഷം നടന്ന ഗല്‍വാന്‍ താഴ്‌വര പൂര്‍ണമായി തങ്ങളുടേതാണെന്ന അവകാശവാദവുമായി ചൈനീസ് സേന രംഗത്തുവന്നു.
ഈ വിവരം കൂടി പുറത്തെത്തിയതോടെ അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമാണെന്നാണ് സൂചന. ഏതു സാഹചര്യവും നേരിടുന്നതിനു സജ്ജമാകാന്‍ അതിര്‍ത്തിയുടെ സുരക്ഷാ ചുമതലയുള്ള കര, വ്യോമ സേനകള്‍ക്ക് ഉന്നത സേനാനേതൃത്വം നിര്‍ദേശം നല്‍കി കഴിഞ്ഞു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ സംയുക്ത സേനാമേധാവി, കര, നാവിക, വ്യോമ സേനാ മേധാവികള്‍ എന്നിവര്‍ അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ വിലയിരുത്തി. ചൈനയുടെ ഏത് പ്രകോപനവും നേരിടാന്‍ സജ്ജമാണെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ഗല്‍വാനിലേക്ക് ഇന്ത്യന്‍ സേന അതിക്രമിച്ചു കടന്നുവെന്ന് ചൈന ആരോപിക്കുകയാണ്. ഇന്ത്യയെയും ചൈനയെയും വേര്‍തിരിക്കുന്ന 3488 കിലോമീറ്റര്‍ നീളമേറിയ യഥാര്‍ഥ നിയന്ത്രണ രേഖയുടെ (എല്‍എസി) സുരക്ഷാ ചുമതല കരസേനയുടെ 5 കോര്‍ കമാന്‍ഡുകള്‍ക്കാണ്. 3 ലക്ഷത്തോളം സേനാംഗങ്ങളാണ് ഇവിടെയുള്ളത്. ഡല്‍ഹി ആസ്ഥാനമായുള്ള പടിഞ്ഞാറ്, ഷില്ലോങ് ആസ്ഥാനമായ കിഴക്ക് വ്യോമ കമാന്‍ഡുകള്‍ക്കാണ് അതിര്‍ത്തിയുടെ വ്യോമ സുരക്ഷയുടെ ചുമതല.
ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്നും 100 പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്ക് പറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ സംഘര്‍ഷത്തില്‍ കരസേന കേണലും രണ്ട് ജവാന്മാരും കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗികമായി സൈന്യം അറിയിച്ചിരുന്നു. കമാന്‍ഡിങ് ഓഫീസര്‍ കേണല്‍ സന്തോഷ് ബാബു, തമിഴ്‌നാട് സ്വദേശിയ്യ ഹവില്‍ദാര്‍ പഴനി, ജാര്‍ഖണ്ഡ് സ്വദേശിയായ സിപോയ് ഓജ എന്നിവരാണ് മരിച്ചത്.
മിനിഞ്ഞാന്ന് രാത്രിയും ഗാല്‍വന്‍ താഴ്വരയില്‍ ഇരു സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. മൂന്ന് മണിക്കൂറിലേറെ സംഘര്‍ഷം നീണ്ടു നിന്നു. ഇന്ത്യ അതിര്‍ത്തി ലംഘിച്ച് യാതൊരു പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.