എന്റെ ദൗത്യം മതങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നത്, ക്രിസ്ത്യൻ സഭാ നേതാക്കൾ എന്റെ ബിജെപി പ്രവേശനത്തെ സ്വാ​ഗതം ചെയ്തു- ദേവൻ

നടൻ ദേവൻ ബിജെപി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ജനങ്ങൾക്ക് ബിജെപിയോടുള്ള അകൽച്ച മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ബിജെപിയിൽ എത്തിയത് എന്നാണ് ദേവൻ പറയുന്നത്.

കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മതം, ജാതി ആണ്. മതങ്ങൾ തമ്മിൽ അടുപ്പിക്കാനുള്ള ശ്രമം ഇവിടത്തെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ശ്രമിക്കുന്നില്ല. ബി ജെ പിയെക്കുറിച്ച് അന്ന് പറഞ്ഞത് അന്ന് അറിയുന്ന കാര്യങ്ങളായിരുന്നു. പിന്നീടാണ് ഞാൻ ഇതിനെ കുറിച്ച് കൂടുതൽ പഠിക്കുന്നത്. പലരേയും പഠിപ്പിക്കുന്നത് വളച്ചൊടിച്ച പാഠങ്ങളാണ്. ഇന്ത്യയെ കുറിച്ചും അതിന്റെ സംസ്‌കാരത്തെ കുറിച്ചും ഹിന്ദുത്വയെ കുറിച്ചും തെറ്റായ കാര്യങ്ങളാണ് നമ്മൾ പഠിച്ച് വെച്ചിരിക്കുന്നത്.

ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ നമ്മൾ പഠിക്കണം. എന്റെ ബിജെപിയിലേക്കുള്ള വരവിനെ എല്ലാ ക്രിസ്ത്യൻ സഭാ നേതാക്കളും സ്വാഗതം ചെയ്തു. ഞാൻ ബിജെപിയിലേക്ക് ലയിച്ച സമയത്ത് അമിത് ഷായുടെ കൈയിൽ നിന്ന് ബിജെപിയുടെ കൊടി വാങ്ങി കൊണ്ടാണ് ഞാൻ വന്നത്. ആർക്കും അമിത് ഷാ ഇതുവരെ കൊടി കൈമാറിയിട്ടില്ല.

എനിക്ക് മാത്രമെ ആ ഭാഗ്യം ഉണ്ടായിട്ടുള്ളൂ. അതിലൊരു പ്രാധാന്യമുണ്ട്. അമിത് ഷായുമായി സംസാരിക്കാൻ എനിക്ക് രണ്ട് മിനിറ്റാണ് ലഭിച്ചത്. ആ രണ്ട് മിനിറ്റിൽ ഞാൻ സംസാരിച്ചത് മതങ്ങൾ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ് എന്റെ ദൗത്യം എന്നാണ്. മതങ്ങൾ തമ്മിലുള്ള പാലമാകുക. മുസൽമാന്റെ അടുക്കളയിൽ വരെ പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഏതെങ്കിലും മണ്ഡലത്തിൽ കയറി മത്സരിക്കാനുള്ള താൽപര്യത്തോട് കൂടി വന്നവനല്ല ഞാൻ.

ഉപാധ്യക്ഷൻ എന്ന സ്ഥാനം ഏറ്റെടുത്തത് എനിക്കൊരു ദൗത്യമുണ്ട്. ഇവിടെ മതസൗഹാർദമുണ്ടാക്കുക. നരേന്ദ്രമോദിയോടുള്ള ആരാധന എന്താണ് എന്ന് പറയാൻ ഒരു ഇന്റർവ്യൂ മതിയാകില്ല. അത്രയും വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് കേരളം സന്ദർശിക്കണം എന്ന് പറഞ്ഞപ്പോൾ അന്നത്തെ കേരള മുഖ്യമന്ത്രി അതിന് അനുവാദം കൊടുത്തില്ല. അപ്പോഴാണ് ഞാൻ ചിന്തിച്ചത് എന്താണ് മോദി എന്ന്.